ചെറുകിട, ഇടത്തരം സംരംഭകത്വ മേളയായ ‘ബിബാൻ 2025’ ന് റിയാദിൽ തുടക്കമായി. ഉദ്ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും കോമേഴ്സ് വിഭാഗം കോൺസുലർ മനുസ്മൃതിയും സന്ദർശിച്ചു. മേള നഗരിയിൽ വിപുലമായ നിലയിൽ ഇന്ത്യൻ പവിലിയൻ ഒരുക്കിയിട്ടുണ്ട്.

റിയാദ്: 11-ാമത് ചെറുകിട, ഇടത്തരം സംരംഭകത്വ മേളയായ ‘ബിബാൻ 2025’ ന് റിയാദിൽ തുടക്കമായി. ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റി (മോൺഷാത്ത്) ‘അവസരത്തിനായുള്ള ആഗോള ലക്ഷ്യസ്ഥാനം’ എന്ന പ്രമേയത്തിൽ റിയാദ് ഫ്രൻറ് എക്സിബിഷൻ ആൻഡ് കോൺഫറൻസ് സെൻററിൽ സംഘടിപ്പിക്കുന്ന നാല് ദിന മേളയുടെ ഉദ്ഘാടന ദിവസം ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും കോമേഴ്സ് വിഭാഗം കോൺസുലർ മനുസ്മൃതിയും സന്ദർശിച്ചു. മേള നഗരിയിൽ വിപുലമായ നിലയിൽ ഇന്ത്യൻ പവിലിയൻ ഒരുക്കിയിട്ടുണ്ട്. 

നിരവധി ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ സ്വന്തം സ്റ്റാളുകളുമായി മേളയിൽ അണിനിരന്നിട്ടുണ്ട്. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ അവരുടെ നൂതന സാങ്കേതികവിദ്യകളും പരിഹാരങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും എസ്.എം.ഇകൾക്കും നെറ്റ്‌വർക്കിങ്, സഹകരണം, ധനസഹായ അവസരങ്ങൾ എന്നിവക്കുള്ള വേദിയൊരുക്കി നവീകരണം, പങ്കാളിത്തം, എസ്.എം.ഇ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം. സന്ദർശനത്തിനിടെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ മോൺഷാത്ത് ഗവർണർ സാമി ബിൻ ഇബ്രാഹിം അൽ ഹുസൈനിയുമായി ഉഭയകക്ഷി സഹകരണത്തിെൻറ സാധ്യതകൾ ചർച്ച ചെയ്തു. ബിബാൻ മേളയുടെ 11ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. 150 ലധികം രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.