ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മല്ലപ്പള്ളി വെണ്ണിക്കുളം സ്വദേശിയായ റോയി വർഗീസ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അൽ ഹസ്സയിൽ പ്രവാസിയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട സ്വദേശി റോയി വർഗീസിന്‍റെ (62) മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.

മല്ലപ്പള്ളി വെണ്ണിക്കുളം സ്വദേശിയായ റോയി വർഗീസ് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി അൽ ഹസ്സയിൽ പ്രവാസിയായിരുന്നു. പവർവെൽ ഇന്‍റർനാഷണൽ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം മേഖലയിലെ സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അൽ ഹസ്സ ഒ.ഐ.സി.സി അംഗം, അൽ ഹസ്സ മാർത്തോമ കോൺഗ്രിഗേഷൻ ട്രസ്റ്റി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ദില്ലി വഴി അഹമ്മദാബാദിൽ എത്തിച്ച മൃതദേഹം അവിടെയുള്ള മാർത്തോമ്മ ജറുസലേം ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. റിയാദിലെ അൽ ഉബൈദ് ആശുപത്രിയിൽ നഴ്സായ ഭാര്യ ആനി റോയി മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. എംബസി ഉദ്യോഗസ്ഥരുടെയും സൗദി പൊലീസിന്‍റെയും സഹകരണത്തോടെയുള്ള നിയമനടപടികൾ അതിവേഗം പൂർത്തിയാക്കി. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളി ഇതിന് നേതൃത്വം നൽകി. റോയി വർഗീസിൻ്റെ അകാല വിയോഗത്തിൽ ഒ.ഐ.സി.സി അൽ ഹസ്സ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്തു.