കുവൈത്തിലെ ഫലാഹ് റോഡിൽ മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിച്ചു. ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു, ഒരാൾക്ക് പരിക്ക്. ഒരാൾ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫലാഹ് റോഡിൽ മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒട്ടകം സമീപത്തുണ്ടായിരുന്ന മൂന്ന് പ്രവാസികളുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. ഒട്ടകം ശരീരത്തിലേക്ക് വീണതിനെ തുടർന്നാണ് ഒരു പ്രവാസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.
രണ്ടാമത്തെയാൾക്ക് ശരീരത്തിൽ ഒന്നിലധികം ഒടിവുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സബാഹ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മോട്ടോർ സൈക്കിൾ ഇടിച്ചതിനെത്തുടർന്നാണ് ഒട്ടകം പ്രവാസികളുടെ മേലേക്ക് വീണതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
അബ്ദാലി ക്ലിനിക്കിൽ നിന്നുള്ള വിവരമനുസരിച്ച് ഖശാനിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ബംഗ്ലാദേശി പൗരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം നടന്നതെന്ന് ഇയാൾ മൊഴി നൽകി. മരുഭൂമി മേഖലകളിലെ റോഡുകളിൽ ഒട്ടകങ്ങൾ കുറുകെ വരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


