ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്.
ജിദ്ദ: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഈ സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമാണ് ഉൾപ്പെടുന്നത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഉംറ തീർത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
അതേസമയം, ബസ്സിൽ എത്ര പേർ ഉണ്ടായിരുന്നതായി ഔദ്യോഗികമായി വിവരം ലഭിക്കണം. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനാൽ ബസ്സ് പൂർണ്ണമായും കത്തിനശിച്ചു. ഇതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടതായും വിവരമുണ്ട്. നിലവിൽ ഇന്ത്യൻ ഏജൻസികളും ഉംറ ഏജൻസികളും അപകട സ്ഥലത്തെത്തിയിട്ടുണ്ട്.


