വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ ട്രക്കിലുണ്ടായിരുന്ന ലോഡ് ബസിന്‍റെ മുകളിലേക്ക് മറിഞ്ഞു.
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ച് ഇന്ത്യക്കാരനടക്കം നാല് മരണം. രണ്ട് ബംഗ്ലാദേശികളും ഇന്ത്യൻ, പാകിസ്താൻ പൗരന്മാരും ഉൾപ്പെടെ നാലു പേരാണ് അപകടത്തില്‍ മരിച്ചത്.
ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്താൻ പൗരൻ ഷെഹ്‌സാദ് അബ്ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബസിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു.

Read Also - പ്രവാസി മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർ പരിക്കേറ്റ് ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാല് പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
