കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവ തടയുന്നതിനായി കുവൈത്ത് സെൻട്രൽ ബാങ്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിരീക്ഷണ പട്ടികയിലുള്ള ഉപഭോക്താക്കളിൽ നിന്ന് അവരുടെ ഇടപാടുകളുടെ നിയമസാധുത തെളിയിക്കുന്ന കൂടുതൽ രേഖകളും വിവരങ്ങളും  ആവശ്യപ്പെടണം.

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നിർദ്ദേശം നൽകി. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിരീക്ഷണത്തിലുള്ള ഉപഭോക്താക്കൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും കർശനമായ പരിശോധനകൾ നടത്തണമെന്നുമാണ് ഉത്തരവ്. 

നിരീക്ഷണ പട്ടികയിലുള്ള ഉപഭോക്താക്കളിൽ നിന്ന് അവരുടെ ഇടപാടുകളുടെ നിയമസാധുത തെളിയിക്കുന്ന കൂടുതൽ രേഖകളും വിവരങ്ങളും ബാങ്കുകൾ ആവശ്യപ്പെടണം. ഈ വിവരങ്ങൾ സമർപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് നിശ്ചിത സമയം അനുവദിക്കുമെങ്കിലും കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉടനടി റദ്ദാക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. അക്കൗണ്ടുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളും സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംശയമാണ് അക്കൗണ്ട് പൂട്ടാൻ കാരണമെന്ന് ഒരു കാരണവശാലും ഉപഭോക്താവിനെ അറിയിക്കാൻ പാടില്ല. പകരം, അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ബാങ്കും ഉപഭോക്താവും തമ്മിൽ ഒപ്പുവെക്കുന്ന കരാറിലെ നിബന്ധനകൾ പ്രകാരം, കൃത്യമായ കാരണം വ്യക്തമാക്കാതെ തന്നെ അക്കൗണ്ട് റദ്ദാക്കാനുള്ള ബാങ്കിന്റെ അവകാശം ഉപയോഗപ്പെടുത്തി വേണം നടപടി സ്വീകരിക്കാൻ. 

സംശയാസ്പദമായ ഇടപാടുകൾ നടത്തുന്ന വ്യക്തികളുമായി തുടർന്നും ബന്ധം പുലർത്തുന്നത് ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം. സാമ്പത്തിക ക്രമക്കേടുകൾ തടയുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.