കൊവിഡ് 19: ഗള്‍ഫില്‍ രോഗബാധിതർ 20,000 കടന്നു; കുവൈത്തില്‍ ഇന്ത്യക്കാരില്‍ രോഗം വർധിക്കുന്നു
കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു. 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 860 ആയി.
ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 20,000 കടന്നു. അതേസമയം 139 പേര്‍ മരിച്ചു. കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വൈറസ് ബാധിതരുടെ എണ്ണമേറുകയാണ്.
ഗള്‍ഫില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്(6380 പേര്‍). 83 പേര്‍ മരിച്ചു. യുഎഇയില്‍ 5825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഖത്തർ- 4,103, ബഹറിന്‍- 1700, കുവൈത്ത്- 1524, ഒമാന്‍- 1019 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,551ആയി.
കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നു. 24 മണിക്കൂറിനിടെ 75 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 860 ആയി. വരുംദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രോഗനിരീക്ഷണം കര്‍ശനമാക്കി.
യുഎഇയിലെ ലേബര്‍ക്യാംപുകളിലും ഒറ്റമുറികളിലും കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയിലെ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ ദുബായിലെ ബര്‍ദുബായില്‍ കൊറന്‍റൈന്‍ കേന്ദ്രം സജ്ജമായിട്ടുണ്ട്. 500 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. അടുത്തദിവസം തന്നെ രോഗബാധിതരെ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read more: കൊവിഡ് 19: ഒമാനിൽ പ്രതിദിന കേസുകള്‍ 500 ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രി