ഈന്തപ്പഴ സ്വാദിന്റെ സൗന്ദര്യം കാണണമെങ്കില്‍ ദാ ഇവിടെയെത്തണം
ഈന്തപ്പഴത്തിൽ സ്വർണമാണത്രെ അജ്‌വ. വെണ്ണ പോലുള്ള ഇവ വായിലിട്ടാൽ അലിഞ്ഞു പോകും. രാവിലെ ആറോ ഏഴോ പഴങ്ങള്‍ കഴിച്ചാൽ വൈകും വരെ ക്ഷീണം ഏഴയലത്ത് പോലും വരില്ലെന്ന് പഴമക്കാർ പറയുന്നു. വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവും അജ്‍വയ്ക്കുണ്ടെന്നാണ് വിശ്വാസം.
ദുബായ്: ഈന്തപ്പഴ സ്വാദിന്റെ സൗന്ദര്യം കാണണമെങ്കില്‍ ദുബായ് ഗ്ലോബല്‍ വില്ലേജിലെ സൗദി പവലിയനിലെത്തണം. അറേബ്യൻ നാടുകളിലെല്ലാം ഈന്തപ്പഴമുണ്ടെങ്കിലും സൗദി പഴങ്ങൾക്ക് പ്രത്യേകതകളേറെയാണ്
നിറത്തിലും വലിപ്പത്തിലും ഗുണത്തിലും രുചിയിലും തീർത്തും വ്യത്യസ്തം. അജ്‌വാ, സഗായി, ഖോദരി, മജ്‌ദൂൽ, സഫാവി, തുടങ്ങി പതിനഞ്ചിലേറെ പ്രമുഖയിനം ഈന്തപ്പഴങ്ങളാണ് ഇവിടെയുള്ളത്. ഏതാണ് രുചികരമെന്ന് പറയുക പ്രയാസം. നന്നായി ഉണക്കിയത്, ഈന്തപ്പഴ സിറപ്പ് ചേർത്ത പച്ചപ്പഴങ്ങൾ എന്നിങ്ങനെ ആഗോളഗ്രാമത്തിലെ ഈന്തപ്പഴ ഇനങ്ങളും വിശേഷങ്ങളും വിശാലം. പുണ്യ നഗരമായ മദീനയിൽ വിളയുന്ന അജ്‌വാ, സഗായി പഴങ്ങള്‍ക്ക് തന്നെയാണ് പ്രധാനമായും ആവശ്യക്കാരേറെയുള്ളത്.
ഈന്തപ്പഴത്തിൽ സ്വർണമാണത്രെ അജ്‌വ. വെണ്ണ പോലുള്ള ഇവ വായിലിട്ടാൽ അലിഞ്ഞു പോകും. രാവിലെ ആറോ ഏഴോ പഴങ്ങള്‍ കഴിച്ചാൽ വൈകും വരെ ക്ഷീണം ഏഴയലത്ത് പോലും വരില്ലെന്ന് പഴമക്കാർ പറയുന്നു. വിഷത്തെ പ്രതിരോധിക്കാനുള്ള കഴിവും അജ്‍വയ്ക്കുണ്ടെന്നാണ് വിശ്വാസം. ഈന്തപ്പഴപ്പെരുമ പനയിൽ നിന്നിറങ്ങി പലഹാരങ്ങളിലും കുടിയേറിക്കഴിഞ്ഞു. ഈന്തപ്പഴ ബിസ്കറ്, ചോക്ലറ്റ്, കേക്ക് എന്നിവ മുതൽ ജ്യൂസ് വരെ ഗ്ലോബല്‍ വില്ലേജിലെ ഡേറ്റ്സ് പവലിയനിലുണ്ട്. ആഗോള ഗ്രാമത്തിലേക്കെത്തുന്ന മലയാളികളടക്കമുള്ള വിദേശ സഞ്ചാരികള്‍ കൈനിറയെ ഈന്തപ്പഴം വാങ്ങിയാണ് മടങ്ങുന്നത്.