ജിദ്ദ-മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട നാലുപേരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. ഉപ്പയുടെയും ഉമ്മയുടെയും സഹോദരന്‍റേയും ഉമ്മുമ്മയുടെയും മൃതദേഹങ്ങള്‍ ഖബറിലടങ്ങിയതോടെ അഞ്ച് മക്കളും അനാഥരായി. ഒരു മകൾ ഇന്നലെ മരണത്തിന് കീഴടങ്ങിയിരുന്നു.
റിയാദ്: ഉപ്പയും ഉമ്മയും സഹോദരനും ഉമ്മുമ്മയും ഖബറിലടങ്ങിയപ്പോൾ ദുഃഖം താങ്ങാനാവാതെ വിങ്ങിപ്പെട്ടി അവർ ആറുപേരും പരസ്പരം പുണർന്ന് നിന്നു. കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മദീനക്ക് സമീപം കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിെൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരുടെ മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ കഴിഞ്ഞ ദിവസം ഖബറടക്കിയപ്പോഴാണ് ഹൃദയം നുറുങ്ങുന്ന ഈ കാഴ്ചകൾ. ജലീലിന്‍റെ ഏഴ് മക്കളിൽ അഞ്ചുപേരും ഉപ്പയും ഉമ്മയുമില്ലാത്താവരായി മാറി. അതേസമയം ജലീലിന്‍റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങിയതോടെ മരണസംഖ്യ കഴിഞ്ഞ ദിവസം അഞ്ചായി ഉയർന്നു.
ബുധനാഴ്ച രാവിലെ മദീന മസ്ജിദുന്നബവിയിൽ സുബഹി നമസ്‌കാരത്തിന് ശേഷം നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ ഇവർക്കൊപ്പം ബന്ധുക്കളും പ്രവാസികളും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ-മദീന ഹൈവേയിലെ വാദി ഫറഅ് എന്ന സ്ഥലത്തുവെച്ചായിരുന്നു അതിദാരുണമായ ദുരന്തം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും ഹൈവേയിൽ ഒരേ ദിശയിൽ പോകവേ ട്രയിലർ പെട്ടെന്ന് വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതോടെയായിരുന്നു ദുരന്തം. അപകടത്തിൽ പരിക്കേറ്റ ജലീലിന്‍റെ മൂന്ന് പെൺമക്കളിൽ രണ്ടുപേർ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10)യും മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 15 വയസ്സുകാരി ആയിഷ സുഖം പ്രാപിച്ചുവരികയാണ്. ഏഴ് വയസ്സുകാരി നൂറ ആശുപത്രി വിട്ടു.
30 വർഷത്തോളമായി പ്രവാസിയായ അബ്ദുൽ ജലീൽ ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിെൻറ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു ഭാര്യയും മക്കളും. ഉമ്മ മൈമൂനത്ത് ഉംറ വിസയിലാണ് സൗദിയിലെത്തിയത്. നാട്ടിൽ പഠിക്കുന്ന മറ്റു മൂന്ന് മക്കളും സഹോദരിമാരും അപകട വിവരമറിഞ്ഞ് മദീനയിൽ എത്തിയിരുന്നു. മദീന കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് മൃതദേഹങ്ങൾ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമത്തിനായി എത്തിച്ചത്.


