സൗദി അറേബ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ വിദേശത്ത് ഭീകരരുടെ ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയെന്ന് കണ്ടെത്തിയിരുന്നു. 

റിയാദ്: ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് സൗദി അറേബ്യയില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലാണ് മൂന്നു ഭീകരര്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്. സൗദി പൗരന്മാരായ ഹസന്‍ ബിന്‍ ഈസ ആലുമുഹന്ന, ഹൈദര്‍ ബിന്‍ ഹസന്‍ മുവൈസ്, മുഹമ്മദ് ബിന്‍ ഇബ്രാഹിം അംവൈസ് എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

സൗദി അറേബ്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ വിദേശത്ത് ഭീകരരുടെ ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടിയെന്ന് കണ്ടെത്തിയിരുന്നു. ഭീകരരെ വിദേശത്തേക്ക് കടത്താന്‍ വേണ്ടി ഹസനും ഹൈദറും ചേര്‍ന്ന് ബോട്ട് വാങ്ങുകയും ഏതാനും ഭീകരരെ വിദേശത്തേക്ക് കടത്തുകയും സൗദിയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. 

സമുദ്ര മാര്‍ഗമുള്ള ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ കൈമാറിയിരുന്നില്ല. സുരക്ഷാ വകുപ്പുകളുടെ കണ്ണില്‍പെടാതെ ഭീകരരെ സമുദ്ര മാര്‍ഗം വിദേശത്തേക്ക് കടത്താന്‍ അനുയോജ്യമായ സ്ഥലം നിര്‍ണയിച്ചു നല്‍കാന്‍ പണം കൈപ്പറ്റിയ ഒരാള്‍ ഇക്കാര്യത്തിലുള്ള തന്റെ കൂട്ടാളികളെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയാറായിരുന്നില്ലെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Read also: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

YouTube video player