യുഎഇയില്‍ സ്ഥിര ജോലിക്കായും ഫ്രീലാന്‍സ് ജോലിക്കായുമെത്തുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് കോ ലിവിങ് മികച്ച സൗകര്യമാണ്. ഇവര്‍ക്ക് ഏത് സ്ഥലത്തും 15 ദിവസം മുതല്‍ ഒരു മാസം വരെ താമസസൗകര്യം ബുക്ക് ചെയ്യാം. ഒരു വര്‍ഷത്തെ കരാര്‍ ഇല്ലാതെ വാടക നല്‍കി താമസിക്കാനാകുമെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

ദുബൈ: ജോലി തേടിയും ജോലിക്കായും ദുബൈയിലെത്തുന്ന പുത്തന്‍ തലമുറയ്ക്ക് ഇനി താമസിക്കാനൊരിടം തേടി അലയേണ്ട, കോ- ലിവിങ് സൗകര്യം വാഗ്ദാനം ചെയ്ത് കെട്ടിട നിര്‍മ്മാതാക്കള്‍. പ്രതിമാസ പേയ്‌മെന്റ് ഓപ്ഷനുകൾ, സീറോ ബ്രോക്കര്‍ കമ്മീഷന്‍, സീറോ ഡെപോസിറ്റ് എന്നീ സൗകര്യങ്ങളും കോ-ലിവിംഗിനൊപ്പം ഡെവലപ്പർമാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 

യുഎഇയില്‍ സ്ഥിര ജോലിക്കായും ഫ്രീലാന്‍സ് ജോലിക്കായുമെത്തുന്ന പുതുതലമുറയില്‍പ്പെട്ടവര്‍ക്ക് കോ -ലിവിങ് സൗകര്യം തെരഞ്ഞെടുക്കാം. ഇവര്‍ക്ക് ഏത് സ്ഥലത്തും 15 ദിവസം മുതല്‍ ഒരു മാസം വരെ താമസസൗകര്യം ബുക്ക് ചെയ്യാം. ഒരു വര്‍ഷത്തെ വാടക കരാറുകളില്‍ കുടുങ്ങാതെ തന്നെ താമസിക്കാനാകുമെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. പ്രമുഖ ഡെവലപ്പറായ 'എമാര്‍', ദുബൈ ഹില്‍സില്‍ കോ ലിവിങ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ബിസിനസിലെ മറ്റ് പ്രമുഖര്‍ ഈ സൗകര്യത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുകയാണ്. ഈ ലിവിങ് സൗകര്യം അവര്‍ പുതിയ കമ്മ്യൂണിറ്റികളില്‍ തുടങ്ങിയേക്കാം.

പാസ്പോര്‍ട്ടില്‍ താമസവിസയ്ക്ക് പകരം എമിറേറ്റ്‌സ് ഐഡി; യുഎഇയിലെ പുതിയ രീതിയില്‍ എങ്ങനെ റെസിഡന്‍സി തെളിയിക്കാം?

ജുമൈറ വില്ലേജ് സര്‍ക്കിളില്‍ മറ്റൊരു കെട്ടിട നിര്‍മ്മാതാവ് കോ ലിവിങിനായി തന്‍റെ ആദ്യ കെട്ടിടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവതലമുറയില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്കായി സങ്കീര്‍ണതകളില്ലാത്ത താമസസൗകര്യം ഒരുക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് 'ഹൈവ് കോലിവ്' സ്ഥാപകനും സിഇഒയുമായ ബാസ്സ് അക്കര്‍മാന്‍ പറഞ്ഞു. ഇത്തരത്തില്‍ ആളുകള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം സമാന വിഭാഗത്തില്‍പ്പെട്ടവരുമായി ഇടപെട്ട് ജീവിക്കാനുള്ള അനുമതിയാണ് കോ ലിവിങ് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് താമസിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി താമസക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്ഥലം ഒഴിയാനുള്ള സൗകര്യമാണ് ഇത്തരം താമസസ്ഥലങ്ങള്‍ നല്‍കുന്നത്. 

തങ്ങളുടെ വാടക കരാറുകള്‍ വാര്‍ഷിക കരാറുകളാണ്. പക്ഷേ താമസക്കാര്‍ക്ക് പിഴ കൂടാതെ തന്നെ കരാര്‍ അവസാനിപ്പിച്ച് സ്ഥലം ഒഴിയാനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നു. 30 ദിവസത്തെ നോട്ടീസ് കാലയളവ് ഉണ്ടെന്ന് മാത്രം. ഈ സൗകര്യമാണ് നിലവില്‍ ലഭ്യമല്ലാത്തതും അക്കര്‍മാന്‍ വ്യക്തമാക്കി. 

എല്ലാ കോ ലിവിങ് സൗകര്യങ്ങളിലും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബൈ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക താമസസൗകര്യം തേടുന്നവര്‍ക്കായി താമസസ്ഥലം ഒരുക്കുന്ന ലൈസന്‍സുള്ള ഹോളിഡേ ഹോമുകളും കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈയില്‍ നിലവിലുണ്ട്. എന്നാല്‍ കോ ലിവിങ് സൗകര്യം ഇതുമായി കൂട്ടി യോജിപ്പിക്കേണ്ടതല്ലെന്ന് അക്കര്‍മാന്‍ പറഞ്ഞു. ഹോളിഡേ ഹോമുകളില്‍ ഫ്ലെക്സിബിലിറ്റി ഉണ്ടെങ്കിലും കോ ലിവിങ് നല്‍കുന്ന സാമൂഹിക വശം ഇതിന് വാഗ്ദാനം ചെയ്യാനാകുന്നില്ല. സമൂഹവുമായി ഇടപെട്ട് കൊണ്ടുള്ള ജീവിതരീതിയാണ് കോ ലിവിങ് പ്രദാനം ചെയ്യുന്നത്.