ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ നയതന്ത്ര ശ്രമങ്ങൾ തുടര്‍ന്ന് കുവൈത്ത്. 

കുവൈത്ത് സിറ്റി: ഇസ്രയേൽ-ഇറാൻ സംഘര്‍ഷം ശക്തമായതോടെ വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തുന്ന നയതന്ത്ര ശ്രമങ്ങൾ ശക്തമായി. കുവൈത്ത് നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഗൾഫ് സഹകരണ കൗൺസിൽ (GCC) മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ ചെയർമാനായ വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ, ഗൾഫ് വിദേശകാര്യ മന്ത്രിമാരുടെ 48-ാമത് അസാധാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ, സംയുക്ത ഗൾഫ് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, പ്രാദേശിക സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ചർച്ച ചെയ്യാനായിരുന്നു ഈ യോഗം.

മന്ത്രിതല കൗൺസിൽ ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ചു. ഇത് ഇറാന്‍റെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുകയും അന്താരാഷ്ട്ര നിയമത്തിന്‍റെയും യുഎൻ ചാർട്ടറിന്‍റെയും വ്യക്തമായ ലംഘനവുമാണെന്ന് കൗൺസിൽ വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ നയതന്ത്ര പാതയിലേക്ക് തിരികെ വരണമെന്നും ഉടനടി വെടിനിർത്തൽ നടത്തേണ്ടതിന്‍റെ ആവശ്യകതയും ജിസിസി യോഗം ഉയര്‍ത്തി. ആണുവായുധ സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൗൺസിൽ മുന്നറിയിപ്പ് നൽകി. ഈ യുദ്ധം ഉടനടി നിർത്താനും സംഘർഷം വർദ്ധിപ്പിക്കുന്നത് തടയാനും ഇറാനിയൻ ആണവ വിഷയത്തിൽ ഒമാന്‍റെ മധ്യസ്ഥതയിൽ യുഎസ്-ഇറാൻ ചർച്ചകൾ തുടരാനും സെക്യൂരിറ്റി കൗൺസിലിനോടും അന്താരാഷ്ട്ര സമൂഹത്തോടും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തു.