അൻപതുകാരിയുടെ തലച്ചോറിലെ 7.5 സെൻറീമീറ്റർ വലിപ്പമുള്ള കൂറ്റൻ ട്യൂമർ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രോഗിക്ക് നാഡീവ്യൂഹ തകരാറുകളില്ലാതെ പൂർണ്ണമായി ബോധം തിരിച്ചുകിട്ടുകയും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു.

റിയാദ്: കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ അൻപത് വയസ്സ് പ്രായമുള്ള വനിതയുടെ തലച്ചോറിലെ കൂറ്റൻ ട്യൂമർ വിജയകരമായി പൂർണ്ണമായും നീക്കം ചെയ്തു. പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ കഠിനമായ ആരോഗ്യപ്രശ്നങ്ങളാൽ ദീർഘനാളായി ബുദ്ധിമുട്ടിയിരുന്ന രോഗിക്കാണ് ഈ വിജയകരമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുതുജീവൻ നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിശദമായ മെഡിക്കൽ പരിശോധനയിലാണ് രോഗിയുടെ തലച്ചോറിന്‍റെ മുൻഭാഗത്ത് വലിയ അളവിലുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയത്. 7.5 സെൻറീമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ കൂറ്റൻ ട്യൂമർ തലച്ചോറിലെ കോശങ്ങളിൽ കടുത്ത സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതോടൊപ്പം തലച്ചോറിലെ ദ്രാവകം നിറഞ്ഞ അറകളെയും ഇത് സാരമായി ബാധിച്ചിരുന്നതായി മെഡിക്കൽ സിറ്റി അധികൃതർ വ്യക്തമാക്കി.

ട്യൂമറിന്‍റെ വലിപ്പവും അത് സ്ഥിതി ചെയ്തിരുന്ന അതീവ സങ്കീർണമായ സ്ഥാനവും ശസ്ത്രക്രിയയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. തലച്ചോറിലെ അതിപ്രധാനമായ രക്തക്കുഴലുകളോട് ചേർന്നായിരുന്നു ട്യൂമറിെൻറ സ്ഥാനം. കൂടാതെ, രോഗിക്ക് അഡ്രീനൽ ഗ്രന്ഥിയിൽ ട്യൂമർ ഉണ്ടെന്ന സംശയവും ഉണ്ടായിരുന്നു. ഇത് ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദ്ദത്തിൽ പെട്ടെന്ന് അപകടകരമായ വ്യതിയാനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായിരുന്നു. ഈ സാഹചര്യത്തിൽ രോഗിയുടെ സുരക്ഷ മുൻനിർത്തി വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ സംയുക്ത മെഡിക്കൽ സംഘം രൂപവത്കരിച്ചാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തത്.

ഏകദേശം ഏഴു മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ പ്രക്രിയക്കൊടുവിലാണ് മെഡിക്കൽ സംഘം ട്യൂമർ പൂർണമായും നീക്കം ചെയ്തത്. രോഗിയുടെ നാഡീവ്യൂഹ പ്രവർത്തനങ്ങൾക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണമായി ബോധം തിരിച്ചുകിട്ടിയ രോഗിക്ക് പ്രകടമായ മറ്റ് നാഡീവ്യൂഹ തകരാറുകളോ തളർച്ചയോ ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മുൻപുണ്ടായിരുന്ന പെരുമാറ്റ വൈകല്യങ്ങളിലും ശാരീരിക ബുദ്ധിമുട്ടുകളിലും രോഗിക്ക് പ്രകടമായ ആശ്വാസം ലഭിച്ചിട്ടുണ്ട്.