സൗദിയിലെ വീട്ടുജോലിക്കാർക്ക് പ്രൊബേഷൻ കാലത്ത് തന്നെ തിരിച്ചു പോകാം
90 ദിവസത്തിനുള്ളിൽ ഇഖാമ ലഭിച്ചിട്ടില്ലാത്തവരുടെ എക്സിറ്റ് നടപടികൾ സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ (ജവാസാത്ത്) ഓൺലൈൻ സർവീസായ ‘അബ്ശിർ’ വഴി പൂർത്തിയാക്കാനാകുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
റിയാദ്: ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് പോലുള്ള ഗാർഹിക വിസകളിൽ വരുന്നവർക്ക് ആദ്യ മൂന്നുമാസത്തെ പ്രൊബേഷൻ കാലത്ത് തന്നെ എക്സിറ്റ് വിസ നേടി തിരിച്ചുപോകാം. 90 ദിവസത്തിനുള്ളിൽ ഇഖാമ ലഭിച്ചിട്ടില്ലാത്തവരുടെ എക്സിറ്റ് നടപടികൾ സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ (ജവാസാത്ത്) ഓൺലൈൻ സർവീസായ ‘അബ്ശിർ’ വഴി പൂർത്തിയാക്കാനാകുമെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
ഇങ്ങനെ ചെയ്യണമെങ്കിൽ തൊഴിലുടമക്ക് (സ്പോൺസർമാർ) മേൽ ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. അയാളുടെ കീഴിലുള്ള ഗാർഹിക, ഗാർഹികേതര തൊഴിലാളികളൂടെ എണ്ണം 100 കവിയരുത്. തൊഴിലാളി മരണപ്പെട്ടയാളോ ജോലിയിലില്ലാത്ത ആളോ സൗദി അറേബ്യയ്ക്ക് പുറത്ത് പോയിരിക്കുന്ന ആളോ ആവരുത്, ഓടിപ്പോയി എന്ന് കാണിച്ച് ജവാസാത്തിൽ രജിസ്റ്റർ ചെയ്ത് ‘ഹുറൂബാ’ക്കപ്പെട്ട ആളാവരുത്, തൊഴിലാളിയുടെ പേരിൽ ട്രാഫിക് നിയമലംഘന പിഴകളുണ്ടാവാൻ പാടില്ല, തൊഴിലാളിയുടെ പാസ്പോർട്ടിന് രണ്ട് മാസമോ, അതിൽ കൂടുതലോ ദിവസം കാലാവധിയുണ്ടാണം എന്നിവയാണ് നിബന്ധനകൾ.
ഈ നിബന്ധനകൾ ഒത്തുവരുന്ന ഗാർഹിക തൊഴിലാളികളുടെ വിസ മാത്രമേ അവർ സൗദിയിലെത്തി മൂന്നുമാസത്തിനുള്ളിൽ അബ്ശീർ വഴി റദ്ദാക്കി എക്സിറ്റ് അടിക്കാൻ കഴിയൂ. അബ്ശിർ പോർട്ടലിൽ പ്രവേശിച്ച് ‘ഖിദ്മാത്തുൽ മക്ഫുലീൻ’ എന്ന ഈക്കൺ അമർത്തിലായാൽ എക്സിറ്റ് വിസ നടപടികൾ പൂർത്തീകരിക്കാനാകും. അബ്ശിർ മുഖേനയുള്ള സേവനങ്ങൾക്കും അവ പരിചയപ്പെടാനും മുഴുവൻ സ്വദേശികളും വിദേശികളും അബ്ശിറിൽ രജിസ്റ്റർ ചെയ്യണമെന്ന് പാസ്പോർട്ട് വകുപ്പ് ആവശ്യപ്പെട്ടു.