കൊല്ലപ്പെട്ട എട്ടു കുട്ടികളിൽ ഏഴ് പേർ ഇയാളുടെ സ്വന്തം മക്കളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. കുട്ടികളുടെ അമ്മയ്ക്കും മറ്റൊരു സ്ത്രീക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.

ലൂസിയാന: 1 മുതൽ 12 വയസ് വരെ പ്രായമുള്ള 7 സ്വന്തം മക്കളെയും മറ്റൊരു കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി 31കാരൻ. അമേരിക്കയിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ 31കാരന്റെ ഭാര്യയ്ക്ക് അയൽവാസിയായ മറ്റൊരു സ്ത്രീയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂട്ടക്കൊല നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ അക്രമിയായ 31കാരൻ കൊല്ലപ്പെടുകയും ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ലൂസിയാനയിലെ ഷ്രീവ്‌പോർട്ട് നഗരത്തിൽ നടന്ന വെടിവെപ്പിൽ എട്ടു കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് മുതിർന്നവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചയോടെയാണ് വെടിവയ്പുണ്ടായത്.

ഷമർ എൽക്കിൻസ് എന്ന 31കാരനാണ് വെടിവെപ്പ് നടത്തിയത്. കൊല്ലപ്പെട്ട എട്ടു കുട്ടികളിൽ ഏഴ് പേർ ഇയാളുടെ സ്വന്തം മക്കളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. കുട്ടികളുടെ അമ്മയ്ക്കും മറ്റൊരു സ്ത്രീക്കും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഒരു വയസ്സിനും 12 വയസ്സിനും ഇടയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം.ഞായറാഴ്ച പുലർച്ചെ ഷ്രീവ്‌പോർട്ടിലെ സീഡർ ഗ്രോവ് പരിസരത്തുള്ള നാല് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ഈ അക്രമങ്ങൾ നടന്നത്. അക്രമത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടരുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.

ഈ സംഭവത്തെ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തമെന്നാണ് ഷ്രീവ്‌പോർട്ട് മേയർ ടോം ആർസെനോക്സ് നിരീക്ഷിച്ചത്. ഗൺ വയലൻസ് ആർക്കൈവ് നൽകുന്ന വിവരമനുസരിച്ച്, 2026-ൽ അമേരിക്കയിൽ നടക്കുന്ന ഏഴാമത്തെ വലിയ കൂട്ടക്കൊലയാണിത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.