വാഹനം ഒരു റൗണ്ട് എബൗട്ടിലൂടെ കടന്നുപോകുമ്പോൾ ഒരു വശത്തുള്ള രണ്ട് ടയറുകൾ വായുവിൽ ഉയർന്നുപൊങ്ങിയ നിലയിലാണ്. അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദുബൈ: കാറുമായി പൊതുനിരത്തിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വാഹനം വിട്ടുകൊടുക്കാൻ 50,000 ദിർഹം (11 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ അടയ്ക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ രണ്ട് ചക്രങ്ങളുയർത്തി അപകടകരമായ തരത്തിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഒരു റൗണ്ട് എബൗട്ടിലൂടെ കാർ കടന്നുപോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോകളിലൊന്നിൽ ഉള്ളത്. കാറിന്റെ ഒരു വശത്തെ രണ്ട് ടയറുകൾ വായുവിൽ ഉയർന്നു നിൽക്കുന്നു. വീഡിയോ പുറത്തുവന്ന ഉടൻ തന്നെ വാഹനവും ഡ്രെവറെയും തിരിച്ചറിഞ്ഞെന്നും അയാളെ വിളിച്ചുവരുത്തിയെന്നും ദുബൈ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു. അഭ്യാസ പ്രകടനം നടത്തിയ കാര്യം ഇയാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമ്മതിച്ചു.
യുഎഇയിലെ ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച് അശ്രദ്ധമായ ഡ്രൈവിങിന് പല കണക്കിലാണ് പിഴ ലഭിക്കുന്നത്. ദുബൈയിൽ അശ്രദ്ധമായ ഡ്രൈവിങ്, ചുവപ്പ് ലൈറ്റ് മറികടക്കൽ പോലുള്ള കുറ്റങ്ങൾക്ക് 50,000 ദിർഹമാണ് പിഴ. വാഹനം വിട്ടുകിട്ടണമെങ്കിൽ ഈ തുക നൽകണം. അടുത്ത ഒരു വർഷത്തിനകം വാഹനം വീണ്ടും പിടിക്കപ്പെട്ടാൽ പിഴത്തുക ഇരട്ടിയാവും. ഇങ്ങനെ രണ്ട് ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.
