ബെഡ്‍റൂമില്‍ അതിക്രമിച്ച് കയറിയ ഡ്രൈവര്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയത്. അലമാരയിലുള്ള വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നല്‍കിയില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. 

ദുബൈ: തൊഴിലുടമയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. വനിതാ സ്‍പോണ്‍സറുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം ദിര്‍ഹവും 30 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളുമായിരുന്നു പ്രതികള്‍ മോഷ്‍ടിച്ചത്. രാജ്യം വിടാന്‍ തയ്യാറെടുക്കുന്നതിനിടെ എല്ലാ പ്രതികളെയും ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ ഡ്രൈവറും അയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേരും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു. ബെഡ്‍റൂമില്‍ അതിക്രമിച്ച് കയറിയ ഡ്രൈവര്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയത്. അലമാരയിലുള്ള വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നല്‍കിയില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് 20 ലക്ഷം ദിര്‍ഹവും 30 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണങ്ങളും ഇയാള്‍ കൈക്കലാക്കിയ ശേഷം സ്ഥലംവിട്ടു. 

പരാതി ലഭിച്ചതനുസരിച്ച് വ്യാപക അന്വേഷണം തുടങ്ങിയ ദുബൈ പൊലീസ് ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് അഞ്ച് പേരെയും അറസ്റ്റ് ചെയ്‍തു. മോഷ്‍ടിച്ച സാധനങ്ങളുമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 60 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.