എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂൺ 13ന് ശമ്പളം നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. 

ദുബൈ: ബലിപെരുന്നാള്‍ പ്രമാണിച്ച് ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. 

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂണിലെ ശമ്പളം ഈ മാസം 13ന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റമദാനിലും സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകിയിരുന്നു.

Read Also - ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായില്ല; ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു

മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 366 വ്യാജ പാസ്പോര്‍ട്ടുകള്‍ 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 366 പേരെ വ്യാജ പാസ്പോര്‍ട്ടുമായി പിടികൂടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിയിലായവരുടെ എണ്ണത്തില്‍ നിന്നും ചെറിയ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. 

2023ൽ 355 പാസ്പോർട്ടുകളാണ് പിടികൂടിയിരുന്നത്. കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. ഇതിൽ 443 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിഞ്ഞ് പിടികൂടാനായി വിമാനത്താവളത്തിൽ റെട്രോ ചെക്ക് എന്ന പ്രത്യേക മെഷീൻ സ്ഥാപിച്ചതായി ജിഡിആർഎഫ്എ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ കൺസൽറ്റന്റ് അകിൽ അഹ്മദ് അൽ നജ്ജാർ പറഞ്ഞു. വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തിയാൽ അതുമായി എത്തിയവരെ പാസ്പോർട്ട് കൺട്രോൾ ഓഫിസർ പിടികൂടി വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. സ്ഥിരീകരിച്ചാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കോടതി വിധി അനുസരിച്ചായിരിക്കും തുടർനടപടികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്