നിരോധിച്ചിട്ടുള്ളതും കത്താൻ സാധ്യതയുള്ള അപകടകരമായ വസ്തുക്കളും സ്പോർട്സ് സ്റ്റേഡിയങ്ങളിലോ പരിപാടി നടക്കുന്ന ഇടങ്ങളിലോ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്
ദുബൈ: യുഎഇയിൽ ഫുട്ബോൾ കളിക്കിടെ അപകടകരമായ ഫ്ലയർ ഉപയോഗിച്ചതിന് രണ്ടു പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ നിരോധിച്ചിട്ടുള്ളതും കത്താൻ സാധ്യതയുള്ളതോ പൈറോടെക്നിക്സ് പോലുള്ളതോ ആയ അപകടകരമായ വസ്തുക്കളും സ്പോർട്സ് സ്റ്റേഡിയങ്ങളിലോ പരിപാടി നടക്കുന്ന ഇടങ്ങളിലോ കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് 30,000 ദിർഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതാണ്.
കായിക പരിപാടികൾ നടക്കുന്നയിടത്ത് അപകടകരമായ വസ്തുക്കൾ ഉപയോഗിച്ചതിന് നിരവധി പേരെ പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിൽ നടക്കുന്ന എല്ലാ കായിക പരിപാടിയിലും കളിക്കാരുടെയും ആരാധകരുടെയും മറ്റ് അധികൃതരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഓപറേഷൻസ് അഫയേഴ്സ് അസി.കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈഥി പറഞ്ഞു. ഇതിനായി പോലീസിന്റെ പ്രത്യേക യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലോ പരിപാടിക്കെത്തിയ കാണികളുടെ നേരെയോ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ എറിയുകയോ അധിക്ഷേപകരമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അൽ ഗൈഥി എടുത്തുപറഞ്ഞു. ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 10,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും തടവും ലഭിക്കുന്നതായിരിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ദുബൈ പോലീസ് അറിയിച്ചു.
