എട്ട് വർഷം മുമ്പ് നടന്ന ബലാത്സംഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്
തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് എഴുതി തള്ളാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.
ദുബായ്: എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ബലാത്സംഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്. അതിനൂതന ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അൽ റഫാ പൊലീസിനെ സമീപിച്ചത്.
യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാൻ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാൽ, തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് എഴുതി തള്ളാൻ പൊലീസ് തയ്യാറായിരുന്നില്ലെന്ന് കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. അന്വേഷണത്തിൽ സംഭവം നടന്നസ്ഥലത്തുനിന്ന് പ്രതി ഉപേക്ഷിച്ചുപോയ ഓരേയൊരു തെളിവ് പൊലീസ് സൂക്ഷിച്ചുവച്ചു. ഇതിന് പിന്നാലെ വിദഗ്ദരുടെ സഹായത്തോടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊലീസ് പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് പ്രതിയാരാണെന്ന് കണ്ടെത്തിയ പൊലീസ് അയാളെ പിടികൂടാനായി പോയെങ്കിലും ഇതിനകം അയാൾ മരണമടഞ്ഞെന്ന് വ്യക്തമാക്കുകയായിരുന്നു. പിന്നീട് ലഭിച്ച തെളിവുപയോഗിച്ച് നടത്തിയ ഡിഎൻഎ പരിശോധനയിൽ പ്രതിയുടെ സഹോദരനുമായി സാമ്യം കണ്ടെത്തിയിരുന്നു.