വിദേശത്ത് നിന്നുള്ള മരുന്നുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നവർ നിർബന്ധമായും കുവൈത്ത് എംബസിയുടെയോ വിദേശത്തുള്ള കുവൈത്ത് ആരോഗ്യ കാര്യാലയത്തിന്‍റെ അംഗീകാരമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കണം. 

കുവൈത്ത് സിറ്റി: വിദേശത്ത് നിന്നും കുവൈത്തിലേക്ക് എത്തുന്ന യാത്രക്കാർ കൊണ്ടുവരുന്ന ലഹരിമരുന്ന് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾക്കും സൈക്കാട്രിക് കണ്ടന്‍റുകളുള്ള മരുന്നുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി ഞായറാഴ്ച പുറപ്പെടുവിച്ച തീരുമാനപ്രകാരം, ഇത്തരം മരുന്നുകൾ കൈവശം വെക്കുന്നവർ നിർബന്ധമായും കുവൈത്ത് എംബസിയുടെയോ വിദേശത്തുള്ള കുവൈത്ത് ആരോഗ്യ കാര്യാലയത്തിന്റെയോ അംഗീകാരമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കേണ്ടതുണ്ട്.

പുതിയ ഉത്തരവിലെ ഒന്നാം വകുപ്പ് പ്രകാരം നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെട്ട ലഹരിമരുന്നുകൾ പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുവാദമുള്ളൂ. അതേസമയം, രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റ് മരുന്നുകൾ പരമാവധി ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ കൊണ്ടുവരാം. കുവൈത്തിലെ വിമാനത്താവളങ്ങളിലോ അതിർത്തികളിലോ എത്തുമ്പോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന് മുൻപിൽ ഈ മരുന്നുകളുടെ കുറിപ്പടികളും മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കേണ്ടത് നിർബന്ധമാണ്. ഈ രേഖകൾ കുവൈത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ അതത് രാജ്യങ്ങളിലെ കുവൈത്ത് ഔദ്യോഗിക കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കണം.