770 ലഹരി ഗുളികകളുമായി യുവാവിനെ കുവൈത്തിൽ പിടികൂടി. പതിവ് സുരക്ഷാ പട്രോളിംഗിനിടെയാണ് 770 ലിറിക്ക ഗുളികകളുമായി മുപ്പതുകാരനായ ബിദൂൺ യുവാവിനെ പൊലീസ് പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിക്കടത്ത്. 770 ലഹരി ഗുളികകളുമായി യുവാവിനെ പിടികൂടി. ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായത്. അൽ-ഖസർ മേഖലയിൽ നടത്തിയ പതിവ് സുരക്ഷാ പട്രോളിംഗിനിടെയാണ് 770 ലിറിക്ക ഗുളികകളുമായി മുപ്പതുകാരനായ ബിദൂൺ യുവാവിനെ പൊലീസ് പിടികൂടിയത്.
രാജ്യത്ത് ലഹരിമരുന്ന് കടത്തിനെതിരെ വധശിക്ഷയും ജീവപര്യന്തം തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ ആഴ്ചയിലാണ് ഈ സുപ്രധാന അറസ്റ്റ് നടന്നത്. അൽ-ഖസർ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ ഗതാഗത നിയമങ്ങൾ ലംഘിച്ച ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തടഞ്ഞു നിർത്തുകയായിരുന്നു. ഡ്രൈവറെ പരിശോധിച്ചപ്പോൾ ഇയാൾ മുപ്പത് വയസ്സ് പ്രായമുള്ള ബിദൂനി വംശജനാണെന്ന് വ്യക്തമായി. പിടികൂടുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്ന ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സംശയം തോന്നിയ പൊലീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനത്തിൽ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിൽ 770 ലിറിക്ക ഗുളികകൾ കണ്ടെടുത്തത്.
പിടിച്ചെടുത്ത മരുന്നുകൾ വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ലഹരിമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പുതിയ നിയമപ്രകാരം അധികൃതർ സ്വീകരിക്കുന്നത്. പിടിയിലായ യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. ലഹരിമരുന്ന് ഭീഷണി തടയാൻ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


