കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ 90 പേർക്കെതിരെ ദുബൈ പൊലീസ് നടപടി. തണുപ്പുകാലമായതിനാൽ ബീച്ചുകളിൽ കുടുംബങ്ങളും കുട്ടികളും ധാരാളമായി എത്തുന്ന സമയമാണിത്.
ദുബൈ: ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ 90 പേർക്കെതിരെ ദുബൈ പൊലീസ് നടപടിയെടുത്തു. ഇവരുടെ സ്കൂട്ടറുകൾ പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ചയാണ് അധികൃതർ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അപകടകരമായ ഇത്തരം പ്രവൃത്തികൾ നടത്തുന്നവരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി. തണുപ്പുകാലമായതിനാൽ ബീച്ചുകളിൽ കുടുംബങ്ങളും കുട്ടികളും ധാരാളമായി എത്തുന്ന സമയമാണിത്. ഈ തിരക്കിനിടയിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഇ-സ്കൂട്ടറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ അപകടങ്ങളും മരണനിരക്കും ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.ഈ വർഷത്തെ ആദ്യ അഞ്ചു മാസത്തിനുള്ളിൽ മാത്രം ഇ-സ്കൂട്ടർ ദുരുപയോഗം മൂലവും അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതു മൂലവും 13 പേർക്ക് ജീവൻ നഷ്ടമായി. 2024-ൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട 254 അപകടങ്ങളിലായി 10 മരണങ്ങളും 259 പരിക്കുകളും റിപ്പോർട്ട് ചെയ്തിരുന്നു.
യാത്രാ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെ വിക്ടറി ഹൈറ്റ്‌സ് , ജുമൈറ ബീച്ച് റെസിഡൻസസ് തുടങ്ങിയ പ്രമുഖ താമസ മേഖലകളിൽ ഇ-സ്കൂട്ടറുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അജ്മാൻ പൊലീസും കുട്ടികൾ റോഡുകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ അവധിക്കാലമായതിനാൽ കുട്ടികൾ റോഡുകളിൽ സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


