ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ലെബനന്‍ തുടങ്ങീ വിവിധ രാജ്യക്കാരും മതക്കാരുമായ 60 കാന്‍സര്‍ രോഗികള്‍ക്കായി 38 ലക്ഷം ദിര്‍ഹം ചികിത്സയ്ക്കായി വേണ്ടി വരും. ഇതിന്റെ ഭാഗമായാണ് എ വാക്ക് ഫോര്‍ ഹോപ്പ് എന്ന സന്ദേശവുമായുള്ള നടത്തം. 

ദുബൈ: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണിത്. ഫെബ്രുവരി 19 ന് ഞായറാഴ്ച ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടക്കുന്ന കൂട്ടനടത്തത്തില്‍ പതിനയ്യായ്യിരം പേര്‍ പങ്കെടുക്കും. 

ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ സമാരിറ്റന്‍ കൂട്ടായ്മയാണ് കാന്‍സറിനെതിരെ ജനകീയ നടത്തം സംഘടിപ്പിക്കുന്നത്. ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി , ഫെബ്രുവരി 19 ന് ഞായറാഴ്ച രാവിലെ എട്ട് മുതല്‍ നാലു വരെയായി ദുബായ് ക്രീക്ക് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാദര്‍ ലെനി കോന്നൂലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2017-ല്‍ പള്ളിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യത്തെ മേഴ്‌സിത്തോണ്‍ സംഘടിപ്പിച്ചിരുന്നു. അന്ന് ആറ് കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കാണ് പണം സമാഹരിച്ചത്. എന്നാല്‍, ഇത്തവണ 60 കാന്‍സര്‍ രോഗികളുടെ ചികിത്സ ലക്ഷ്യമിടുന്നു. 

ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ലെബനന്‍ തുടങ്ങീ വിവിധ രാജ്യക്കാരും മതക്കാരുമായ 60 കാന്‍സര്‍ രോഗികള്‍ക്കായി 38 ലക്ഷം ദിര്‍ഹം ചികിത്സയ്ക്കായി വേണ്ടി വരും. ഇതിന്റെ ഭാഗമായാണ് എ വാക്ക് ഫോര്‍ ഹോപ്പ് എന്ന സന്ദേശവുമായുള്ള നടത്തം. ദുബായ് ഗവര്‍മെന്റിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണിത്. ചടങ്ങില്‍ ഗവര്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. 

സംഗീതം, നൃത്തം, ഭക്ഷണം, മത്സരങ്ങള്‍, നറുക്കെടുപ്പ് എന്നിങ്ങനെയായി ഏകദിന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ടിക്കറ്റുകള്‍ മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹത്തിനും 4 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹത്തിനും ലഭിക്കും. നാലു വയസ്സിന് താഴെയും 70 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ റോഡോള്‍ഫോ, സമാരിറ്റന്‍ കൂട്ടായ്മയിലെ സൂസന്‍ ജോസ് , ജോഹാന ഫെര്‍ണാണ്ടസ്, സെലീന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംബന്ധിച്ചു.