ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റ് വിസകൾ ദുബായിൽ പുതിയതായി  നല്‍കിത്തുടങ്ങിയത്. ഇതിന് ശേഷം ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 

ദുബൈ: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ടൂറിസം രംഗത്തെ തങ്ങളുടെ ആവേശവും പ്രതാപവുമെല്ലാംവീണ്ടെടുക്കുകയാണ് ദുബൈ. ദുബൈ എയർപോർട്ടിലൂടെയുള്ള സഞ്ചാരികളുടെ വരവ് കൂടിയതും ഇതിന്റെ തെളിവാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് ഇപ്പോള്‍ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. റഷ്യയിൽ നിന്നുള്ള ആദ്യ ടൂറിസ്റ്റ് സംഘത്തെ ദുബൈ താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

ജൂലൈ ഏഴ് മുതലാണ് ടൂറിസ്റ്റ് വിസകൾ ദുബായിൽ പുതിയതായി നല്‍കിത്തുടങ്ങിയത്. ഇതിന് ശേഷം ഓരോ ദിവസവും സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 2018 മുതൽ ഈ വർഷം സെപ്റ്റംബർ എട്ട് വരെ ദുബായിലേക്ക് റഷ്യക്കാർക്ക് 10,78,000 വിസകൾ ഇഷ്യു ചെയ്‍തുവെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. എട്ട് ലക്ഷത്തിലധികം റഷ്യൻ സഞ്ചാരികൾക്ക് തത്സമയ വിസകളും അനുവദിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള സന്ദർശകരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടരാണ്. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ നിശ്ചയിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ച് റെക്കോർഡ് സമയത്തിനുള്ളില്‍ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സജ്ജമാണെന്നും അൽ മറി പറഞ്ഞു. യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിന് അറബി, ഇംഗ്ലീഷ്, റഷ്യൻ, ചൈനീസ്, ഫ്രഞ്ച് ഉൾപ്പെടെ വിവിധ ഭാഷകളിൽ സംസാരിക്കാൻ യോഗ്യതയുള്ള മുൻനിര ജീവനക്കാരുണ്ട്. വിവിധ രാജ്യങ്ങളിലെ പൗരൻമാർക്ക് ഉയർന്ന രീതിയിലുള്ള സന്തോഷകരമായ സേവനം നൽകാൻ തങ്ങൾ പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.