യാത്രക്കാര്‍ക്ക് അതിവേഗം ഇമ്മിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സ്മാര്‍ട്ട് ഇടനാഴിയുമായി അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു.
ദുബൈ: ഭാവിയുടെ വിമാനത്താവളം എന്ന് വിളിക്കപ്പെടുന്ന ദുബൈയിലൊരുങ്ങുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലൊരുങ്ങുന്നത് (ഡിഡബ്ല്യുസി) അതിനൂതന സംവിധാനങ്ങള്‍. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാൻ കാത്തിരിക്കേണ്ട കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. വിമാനത്താവളത്തില്‍ സജ്ജമാക്കുന്ന സ്മാര്‍ട്ട് ഇടനാഴിയിലൂടെ വെറും സെക്കന്‍ഡുകള്‍ കൊണ്ട് യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.
നിലവില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി ഒരു സമയം ഒരു യാത്രക്കാരനാണ് കടന്നു പോകാന്‍ കഴിയുന്നതെങ്കില്‍ പുതിയ വിമാനത്താവളത്തില്‍ സ്മാര്‍ട്ട് കോറിഡോര്‍ വഴി ഒരു സമയം 10 പേര്‍ക്ക് കടന്നുപോകാനാകും. ചൊവ്വാഴ്ച ദുബൈയില്‍ നടന്ന എയര്‍പോര്‍ട്ട് ഷോയില്‍, ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ അഹ്മദ് അല്‍ മറി, ദുബൈയിലെ പുതിയ വിമാനത്താവളത്തില്‍ ഒരുങ്ങുന്ന തടസ്സരഹിതമായ യാത്രയെ കുറിച്ച് വിശദമാക്കി. നേരത്തെ പാസ്പോര്‍ട്ട് പരിശോധിക്കാനും സ്റ്റാമ്പ് ചെയ്യാനുമുള്ള നടപടിക്രമങ്ങള്‍ വേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പാസ്പോര്‍ട്ടുകളും ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഉപയോഗിച്ച് പരിശോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ദുബൈ എയര്‍പോര്‍ട്ടില്‍ (ഡിഎക്സ്ബി) കുട്ടികള്‍ക്കും, അമ്മമാര്‍ക്കും, പ്രായമായ യാത്രക്കാര്‍ക്കുമായി പ്രത്യേക കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബൈ എയര്‍പോര്‍ട്ടുകളില്‍ മുന്‍ഗണന നല്‍കുന്നത് കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാര്‍ക്കും പ്രായമായ യാത്രക്കാര്‍ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കാര്യം മറന്നിട്ടില്ലെന്നും അവര്‍ക്കായി പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കുമെന്നും ഇത്തിരത്തിലൊന്ന് ലോകത്തില്‍ തന്നെ ആദ്യത്തേതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍ മക്തൂം വിമാനത്താവളത്തില്‍ ബാഗേജ് കൈകാര്യം ചെയ്യുന്നതും ഓട്ടോമേറ്റഡ് സംവിധാനം വഴിയാകും. യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ തന്നെ റോബോട്ടുകള്‍ അവരുടെ ലഗേജ് കാറില്‍ നിന്ന് നേരിട്ട് ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ എത്തിക്കുമെന്ന് ദുബൈ ഏവിയേഷന്‍ എഞ്ചിനീയറിങ് പ്രോജക്ട് സീനിയര്‍ ഡയറക്ടര്‍ ഓഫ് ഫ്യൂച്ചര്‍ ഓഫ് തിങ്സ്, അബ്ദുള്ള അല്‍ ഷംസി പറഞ്ഞു.
യാത്രക്കാര്‍ക്ക് ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും എയര്‍പോര്‍ട്ട് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഷോപ്പ് ചെയ്യാനുമാകും. യാത്ര പ്ലാൻ ചെയ്തയുടൻ എയർപോർട്ട് മെറ്റാവേർസ് അനുഭവം ആസ്വദിക്കാനും കഴിയും. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിയുമ്പോള്‍ യാത്രക്കാരുടെ ബാഗുകള്‍ക്ക് ഇ-ടാഗുകള്‍ നല്‍കും. എയര്‍പോര്‍ട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരെ സ്വാഗതം ചെയ്യാനും സഹായിക്കാന്‍ റോബോട്ടുകള്‍ ഉണ്ടാകും. എയര്‍പോര്‍ട്ടിൽ വന്നിറങ്ങുന്ന കാറുകളിലെ ഡ്രൈവർമാര്‍ ലഗേജ് താഴെയിടും ഒരു സെൽഫ് ബാഗ് ഡ്രോപ്പ് റോബോട്ട് അത് ശേഖരിക്കാൻ വരും. ബാഗേജിന്‍റെ ഭാരം നോക്കാനും പ്രയാസപ്പെടേണ്ട. യാത്രക്കാരുടെ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്ക് കടക്കുമ്പോള്‍ തന്നെ
ഇന്റലിജന്‍റ് ട്രാഫിക് മാനേജ്മെന്‍റ് സിസ്റ്റം ഇവ ട്രാക്ക് ചെയ്യും. കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക് പകരം, യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ബയോമെട്രിക് കിയോസ്കുകളില്‍ നിന്ന് സ്വീകരിക്കാം. യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഹോം ഡെലിവറി ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാനുമാകും.
അതേസമയം യാത്രാ ദൂരവും വിമാനങ്ങള്‍ക്കിടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന സമയവും കുറയ്ക്കുന്നതിനായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂഗര്‍ഭ ട്രെയിന്‍ സംവിധാനം പരിഗണനയിലാണ് എന്ന് ദുബൈ എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) വെളിപ്പെടുത്തിയിരുന്നു. ഭൂഗര്‍ഭ ട്രെയിന്‍ വരുന്നതോടെ പുതിയ ടെർമിനൽ സമുച്ചയത്തിനുള്ളിലെ യാത്രാ സമയം 15-20 മിനിറ്റായി കുറയും. ലണ്ടനിലെ കിങ്സ് ക്രോസിൽ നിന്ന് പാഡിംഗ്ടണിലേക്കുള്ള യാത്ര പോലെ വലിയ നഗരങ്ങളിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് സമാനമാണിത്.

