കുവൈത്ത് സർക്കാർ ആശുപത്രിയിൽ വ്യാജ സ്റ്റാമ്പ് തട്ടിപ്പ്. ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും അറസ്റ്റ് ചെയ്തു. യഥാർത്ഥ സ്റ്റാമ്പുകൾ പുനരുപയോഗിച്ചും വ്യാജ സ്റ്റാമ്പുകൾ ഉപയോഗിച്ചും സർക്കാരിന് ലഭിക്കേണ്ട ഫീസ് ഇവർ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പ്രവാസിയെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് നിരവധി വ്യാജ സർക്കാർ സ്റ്റാമ്പുകൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കുവൈത്തി വനിതയിലേക്ക് അന്വേഷണം നീണ്ടത്. ഇവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ഇവരിൽ നിന്നും കൂടുതൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ കണ്ടെത്തി. പണം വാങ്ങി വ്യാജ സ്റ്റാമ്പ് ഉപയോഗിച്ച് ഇടപാട് നടത്തുന്നതിനിടെ വനിതയെ അന്വേഷണ സംഘം തെളിവുകളോടെ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗിക ഇടപാടുകളിൽ വ്യാജ സ്റ്റാമ്പുകൾ ഉപയോഗിക്കുകയും യഥാർത്ഥ സ്റ്റാമ്പുകൾ പിന്നീട് വീണ്ടും ഉപയോഗിക്കുന്നതിനായി സൂക്ഷിക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായാണ് വിവരം.
കൂടാതെ, നേരത്തെ പൂർത്തിയാക്കിയ രേഖകളിൽ പതിച്ചിരുന്ന യഥാർത്ഥ സർക്കാർ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ ഇടപാടുകളിൽ വീണ്ടും ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിലൂടെ സർക്കാരിന് ലഭിക്കേണ്ട ഫീസ് തട്ടിയെടുത്തെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട വ്യാജ സ്റ്റാമ്പുകളും മറ്റ് തെളിവുകളും അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്തി വനിതയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


