ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച കാര്യത്തില്‍ എമിറേറ്റ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ചെയര്‍മാന്‍ അയച്ച ഇ-മെയില്‍ കിട്ടിയതായി നിരവധി ജീവനക്കാര്‍ സ്ഥിരീകരിച്ചു.

ദുബൈ: ദുബൈ ആസ്ഥാനമായ വിമാനക്കമ്പനി എമിറേറ്റ്സ് ഇക്കഴിഞ്ഞ ദിവസമാണ് എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ലാഭം നേടിതായി അറിയിച്ചത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് വന്‍ തുകയുടെ ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എമിറേറ്റ്സിന്റെ ഭാഗമായ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് തങ്ങളുടെ 24 ആഴ്ചയിലെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച കാര്യത്തില്‍ എമിറേറ്റ്സ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ചെയര്‍മാന്‍ അയച്ച ഇ-മെയില്‍ കിട്ടിയതായി നിരവധി ജീവനക്കാര്‍ സ്ഥിരീകരിച്ചു. കമ്പനി നേടിയ വന്‍ ലാഭത്തില്‍ ജീവനക്കാരെ അറിയിച്ചുകൊണ്ട് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ഇ-മെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് 24 ആഴ്ചയിലെ ശമ്പളം ബോണസായി ലഭിക്കുന്നതിനുള്ള എല്ലാ അര്‍ഹതയും ഉണ്ടെന്നും മേയ് മാസത്തെ ജീവനക്കാരുടെ ശമ്പളത്തോടൊപ്പം ബോണസ് തുകയും വിതരണം ചെയ്യുമെന്നും മെയിലില്‍ പറയുന്നു.

വ്യാഴാഴ്ചയാണ് തങ്ങളുടെ 2022-2023 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് കമ്പനി പുറത്തിറക്കിയത് 10.9 ബില്യന്‍ ദിര്‍ഹത്തിന്റെ (മൂന്നൂറ് കോടിയിലധികം അമേരിക്കന്‍ ഡോളര്‍) വാര്‍ഷിക ലാഭമാണ് കമ്പനി അവകാശപ്പെടുന്നത്. കൊവിഡ് പ്രതിസന്ധി കാരണം തൊട്ട് മുന്നിലത്തെ വര്‍ഷത്തില്‍ നഷ്ടം നേരിട്ട കമ്പനിയാണ് ഒരു വര്‍ഷം കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം നേടിയത്. തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും മുന്നോട്ടുള്ള പ്രയാണത്തിനുള്ള ശ്രദ്ധാപൂര്‍വമുള്ള ആസൂത്രണവും, ജീവനക്കാരുടെ കഠിനാധ്വാനവും, എവിയേഷന്‍- ട്രാവല്‍ രംഗത്തെ ഉറച്ച പങ്കാളിത്തങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് കമ്പനി പറയുന്നു.

അധികമായി ലഭിക്കുന്ന പണം ഉപയോഗിച്ച് ബുദ്ധിപരമായ നിക്ഷേപങ്ങള്‍ നടത്തുകയോ കഠിനാധ്വാനത്തിന്റെ ഫലം സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ ജീവിതം ആസ്വദിക്കുകയോ ഒക്കെ ചെയ്യാന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. 24 ആഴ്ചയിലെയോ അല്ലെങ്കില്‍ ആറ് മാസത്തെയോ അടിസ്ഥാന ശമ്പളം എല്ലാവര്‍ക്കും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു.

Read also: മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്