Asianet News MalayalamAsianet News Malayalam

23 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ്

നേരത്തെ ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നെങ്കിലും പുതിയ അനുമതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് തന്നെ സര്‍വീസ് തുടങ്ങാനാണ് എമിറേറ്റ്സ് പദ്ധതിയിടുന്നത്.

Emirates to resume flights from India to Dubai from June 23
Author
Dubai - United Arab Emirates, First Published Jun 19, 2021, 11:43 PM IST

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. നേരത്തെ ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചിരുന്നെങ്കിലും പുതിയ അനുമതിയുടെ പശ്ചാത്തലത്തില്‍ ഈ മാസം 23ന് തന്നെ സര്‍വീസ് തുടങ്ങാനാണ് എമിറേറ്റ്സ് പദ്ധതിയിടുന്നത്.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീയ എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രാ അനുവദിക്കുന്നതിനുള്ള നടപടികളും നിബന്ധനകളും പ്രഖ്യാപിച്ച ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് സുപ്രീം കമ്മിറ്റിയുടെ നടപടി സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു. ഈ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മൂന്ന് രാജ്യങ്ങളില്‍ നിന്നും ജൂണ്‍ 23 മുതല്‍ സര്‍വീസ് തുടങ്ങും. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് സമൂഹത്തിന്റെ സുരക്ഷയും യാത്രാ മേഖലയുടെ സംരക്ഷണവും മുന്‍നിര്‍ത്തി അനിയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് സുപ്രീം കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതായും എമിറേറ്റ്സ് വക്താവ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുഎഇ അംഗീകരിച്ച ഏതെങ്കിലുമൊരു വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച, താമസ വിസക്കാര്‍ക്കാണ് 23 മുതല്‍ പ്രവേശന അനുമതി ലഭിക്കുക. യാത്ര പുറപ്പെടുന്നതിന്  48 മണിക്കൂറിനകമുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. ഇതില്‍ യുഎഇ സ്വദേശികള്‍ക്ക് ഇളവുണ്ട്. ക്യു.ആര്‍ കോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിശോധനാ ഫലങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് എല്ലാ യാത്രക്കാരും റാപ്പിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്ന നിര്‍ദേശവുമുണ്ട്. 

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ സ്വദേശികള്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഈ നിബന്ധനയിലും ഇളവുണ്ട്. 

Follow Us:
Download App:
  • android
  • ios