കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നലോ ഉള്ള മുൻകരുതലായാണ് നടപടി.
അബുദാബി: തൊഴിലാളികൾക്ക് 20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നാലോ ഉള്ള മുൻകരുതലായാണ് നടപടി.
മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാമെന്ന് ഗവണ്‍മെന്‍റെ പോർട്ടൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനി തുക നൽകേണ്ട സാഹചര്യമുണ്ടായാൽ തൊഴിലുടമ ഇത് തിരിച്ചടയ്ക്കാനും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം കമ്പനിയുടെ ഫയൽ സസ്പെന്‍ഡ് ചെയ്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മരവിപ്പിക്കും.
Read More - നടുറോഡില്‍ വാഹനം കേടായാല്‍; യുഎഇയില്‍ കനത്ത പിഴ ലഭിക്കാതിരിക്കാന്‍ ചെയ്യേണ്ടത്
അതേസമയം ഷാര്‍ജയിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ വഴിയൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്വന്തമാക്കാം. ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. ഇതിനു പുറമേ പ്രത്യേക റിയൽ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം.
Read More - തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയിലും ഒമാനിലും ദുരിത ജീവിതം താണ്ടിയ മലയാളി വീട്ടമ്മ നാട്ടിലേക്ക് മടങ്ങി
യുഎഇ പൗരൻറെ പാരമ്പര്യ സ്വത്തിൽ നിയമനുസൃതം അവകാശമുള്ള വിദേശപൗരനും ഇനി മുതൽ അവയിൽ ഉടമസ്ഥാവകാശം ലഭിക്കും.വസ്തുവിൻറെ ഉടമയുടെ വിദേശപൗരത്വമുള്ള അടുത്ത ബന്ധുവിനും നിയമം അനുശാസിക്കുന്ന തരത്തിൽ വസ്തുവകകൾ കൈമാറാന്‍ പുതിയ ഭേദഗതി അനുമതി നൽകുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുടെ ഉടമസ്ഥാവകാശമോ, ഉയര്‍ന്ന ഓഹരി വിഹിതമോ നിയമ നടപടികള്‍ പാലിച്ച് ഇനി വിദേശ പൗരന് നല്കാം. റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് പാര്‍ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രേഷന്‍ വകുപ്പിന്റെ അനുമതിയോടെയാണ് ഇത് പൂര്‍ത്തിയാക്കാനാവുക.
