അബുദാബിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താനാകും. വിവിധ എമിറേറ്റുകളിലെ യാത്രാ ദൂരം ഗണ്യമായി കുറയും.
അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കും. രാജ്യത്തിന്‍റെ ഗതാഗത മേഖലയില്‍ സുപ്രധാന നാഴികക്കല്ലാകും ഈ പദ്ധതി. ഭരണാധികാരിയുടെ അൽ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനുമായി ഇത്തിഹാദ് റെയിൽ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സാമൂഹിക മാധ്യമത്തിലല് പങ്കുവെച്ച കുറിപ്പിലാണ് പാസഞ്ചർ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. റെയിൽവേ പദ്ധതിക്ക് ശൈഖ് ഹംദാൻ നൽകുന്ന പിന്തുണക്ക് ഇത്തിഹാദ് റെയിൽ നന്ദി അറിയിച്ചു.
പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ 2030ഓടെ വര്‍ഷം തോറും 3.65 കോടി യാത്രക്കാരെ ഉൾക്കൊള്ളാന്‍ സര്‍വീസിനാകും. 1,200 കിലോമീറ്റര്‍ നീളുന്ന റെയില്‍വേ ശൃംഖല ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. വിവിധ എമിറേറ്റുകളിലേക്കുള്ള യാത്രാ ദൂരം ഗണ്യമായി കുറയും. അബുദാബി, ദുബൈ, ഷാര്ഡജ, റാസൽഖൈമ, ഫുജൈറ, അല്‍ ഐൻ, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദൈദ്, ഗുവേഫത്, സൊഹാര്‍ എന്നീ നഗരങ്ങളെയാണ് ഇത്തിഹാദ് റെയില്‍ ബന്ധിപ്പിക്കുക. 40 ബില്യൺ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ യുഎഇയിൽ ഉടനീളമുള്ള 11 നഗരങ്ങളെയും മറ്റു ഉൾപ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ അതിവേഗ പാസഞ്ചര്‍ സര്‍വീസില്‍ അബുദാബിയിൽ നിന്ന് ദുബൈയിലേക്കും തിരിച്ചും 57 മിനിറ്റിൽ എത്താനാകും. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റ് മതിയാകും. ദുബൈയില്‍ നിന്ന് ഫുജൈറയിലേക്ക് വെറും 50 മിനിറ്റ് മതിയാകും. വൈഫൈ, ചാർജിങ്, സംഗീതം, ഫുഡ് കോർണർ, എയര്‍ കണ്ടീഷനിങ് എന്നിവയെല്ലാം ഉണ്ടാകും. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്ക്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും.


