കുവൈത്തിലെ ജാബർ അൽ-അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽക്കുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മദ്യം വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതി കുടുങ്ങിയത്.  

കുവൈത്ത് സിറ്റി: വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി പിടിയിൽ. കുവൈത്തിലെ ജാബർ അൽ- അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തി വൻ ലാഭം കൊയ്യുന്ന ഒരു സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ പരിശോധന.

വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിച്ചു. മദ്യം കൈമാറാനായി നിശ്ചയിച്ച സ്ഥലത്ത് പ്രതി എത്തിയ ഉടൻ തന്നെ നേരത്തെ തയ്യാറാക്കി നിർത്തിയ സംഘം ഇയാളെ വളയുകയായിരുന്നു. പരിശോധനയിൽ മദ്യം നിറച്ച 49 കുപ്പികൾ അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.