ശമ്പളം വാങ്ങാനായി പ്രതി റസ്റ്റോറന്റിലെ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു ഭീഷണി മുഴക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മൊഴി നല്‍കി. പെട്ടെന്ന് കളിത്തോക്ക് പുറത്തെടുത്ത ശേഷം ഡയറക്ടറുടെ മുഖത്തേക്ക് ചൂണ്ടുകയും തന്റെ ഫോണിലെ ഒരു സന്ദേശം കാണിക്കുകയുമായിരുന്നു. 

ദുബൈ: യുഎഇയിലെ റസ്റ്റോറന്റില്‍ കളിത്തോക്ക് ചൂണ്ടി 88 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ 31 വയസുകാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. ഇതേ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് പിടിയിലായത്. മോഷ്‍ടിച്ച പണത്തിന്റെ ഒരു ഭാഗം ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തും.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ശമ്പളം വാങ്ങാനായി പ്രതി റസ്റ്റോറന്റിലെ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു ഭീഷണി മുഴക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മൊഴി നല്‍കി. പെട്ടെന്ന് കളിത്തോക്ക് പുറത്തെടുത്ത ശേഷം ഡയറക്ടറുടെ മുഖത്തേക്ക് ചൂണ്ടുകയും തന്റെ ഫോണിലെ ഒരു സന്ദേശം കാണിക്കുകയുമായിരുന്നു. അക്രമം നടത്താനോ ആരെയെങ്കിലും കൊല്ലാനോ തനിക്ക് ഉദ്ദേശമില്ലെന്നും പണം മാത്രമാണ് ആവശ്യമെന്നും അറിയിച്ചു. ഓഫീസിലെ വനിതാ അക്കൗണ്ടന്റിന്റെ പക്കലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

4,30,000 ദിര്‍ഹമായിരുന്നു ഈ ബാഗില്‍ ഉണ്ടായിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് പ്രതി ഉപയോഗിച്ചത് കളിത്തോക്കാണെന്ന് കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാളെ കണ്ടെത്തി. 21,000 ദിര്‍ഹവും കണ്ടെടുത്തു. റസ്റ്റോറന്റില്‍ നിന്ന് മോഷ്‍ടിച്ച പണമാണിതെന്ന് ഇയാള്‍ സമ്മതിച്ചു. ബാക്കി തുക നാട്ടിലേക്ക് അയക്കാനായി ഒരു സുഹൃത്തിന് കൈമാറിയെന്നും ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.