പൊലീസ് ഉദ്യോഗസ്ഥനോട് രഹസ്യമായി സംസാരിച്ച ഇയാള്‍ 10,000 ദിര്‍ഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്ദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു.

ദുബൈ: ദുബൈയില്‍ പൊലീസിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ആറ് മാസം തടവും 10,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. 34 വയസുകാരനായ പ്രതിയെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം യുഎഇയില്‍ നിന്ന് നാടുകടത്താനും ദുബൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ദുബൈയിലെ നൈഫ് പൊലീസ് സ്റ്റേഷിനിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇയാള്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കൈക്കൂലി കേസില്‍ അറസ്റ്റിലായ പ്രതിയുടെ സഹോദരന്‍ നേരത്തെ വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ അധധികൃതമായി താമസിച്ചതിന് പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ പൊലീസ് തടങ്കലില്‍ വെച്ചു. താന്‍ അറസ്റ്റിലായെന്ന വിവരം സഹോദരനെ വിളിച്ച് അറിയിക്കാന്‍ അനുവദിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അതിന് അനുമതി നല്‍കി. ഇതനുസരിച്ച് ഇയാള്‍ ഫോണ്‍ വിളിച്ച് വിവരം പറഞ്ഞു.

അറസ്റ്റിലായ ആളുടെ സഹോദരന്‍ അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥനോട് രഹസ്യമായി സംസാരിച്ച ഇയാള്‍ 10,000 ദിര്‍ഹം കൈക്കൂലി തരാമെന്നും തന്റെ സഹോദരനെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്ദ്യോഗസ്ഥനെ വിവരം ധരിപ്പിച്ചു.

ഇയാള്‍ കൈക്കൂലി നല്‍കുമ്പോള്‍ കൈയോടെ പിടികൂടാനായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദേശം. ഇതനുസരിച്ച് പണം സ്വീകരിക്കാന്‍ പൊലീസുകാരന്‍ സന്നദ്ധത അറിയിച്ചു. നൈഫ് പൊലീസ് സ്റ്റേഷനുള്ളിലെ ടോയ്‍ലറ്റിന് മുന്നില്‍ വെച്ച് പണം കൈമാറിയതും ഇയാളെ അറസ്റ്റ് ചെയ്‍തു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്‍തെന്ന കുറ്റമാണ് ചുമത്തിയത്. കേസ് വിശദമായി പരിശോധിച്ച കോടതി, കുറ്റകൃത്യം നടന്നതായി സ്ഥിരീകരിക്കുകയും വിധി പ്രസ്‍താവിക്കുകയുമായിരുന്നു.

Read also: ഒമ്പത് വര്‍ഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി