സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി മാറിയതോടെ പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നാലെ ഇയാളെ നാടുകടത്താൻ ഉത്തരവ്. മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പ്രവാസിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തി പൗരനും പ്രവാസിയും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ഒരു ഗവർണറേറ്റിൽ നടന്ന ഈ സംഭവത്തിൽ പ്രവാസിക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിച്ചു. സുഹൃത്തുക്കളായിരുന്ന ഇവർ തമ്മിൽ ഒരു കാര്യത്തെച്ചൊല്ലി ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. തർക്കത്തിനിടെ കുവൈത്തി പൗരൻ പ്രവാസിയെ ശാരീരികമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പ്രവാസിയെ ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവം അറിഞ്ഞയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാൾക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ മർദ്ദനമേറ്റ കാര്യവും ആത്മഹത്യാ ശ്രമവും സ്ഥിരീകരിച്ചു. എങ്കിലും, നിലവിലുള്ള നിയമനടപടികളുടെ ഭാഗമായി ആത്മഹത്യാ ശ്രമത്തിന് കേസ് എടുത്തതിനെത്തുടർന്ന് പ്രവാസിയെ നാടുകടത്താനായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റി. സംഭവത്തിന്‍റെ സാഹചര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.