കുവൈത്തില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മടങ്ങിയെത്താം
പ്രതിദിനം 600 ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വീതം മടങ്ങിയെത്താനായിരിക്കും അനുമതി നല്‍കുക. നിശ്ചിത കാലയളവിലേക്ക് ഭക്ഷണവും താമസവുമടക്കം ക്വാറന്റീനിൽ കഴിയുന്നതിന് 270 ദിനാര്‍ നിരക്കില്‍ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവില്‍ സാധുതയുള്ള താമസ വിസ കൈവശമുള്ള എണ്ണായിരത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ വിദേശത്തുണ്ടെന്നാണ് കണക്ക്.
പ്രതിദിനം 600 ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വീതം മടങ്ങിയെത്താനായിരിക്കും അനുമതി നല്‍കുക. നിശ്ചിത കാലയളവിലേക്ക് ഭക്ഷണവും താമസവുമടക്കം ക്വാറന്റീനിൽ കഴിയുന്നതിന് 270 ദിനാര്‍ നിരക്കില്‍ രാജ്യത്ത് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു. വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവുകളിലേക്കാണിത്. മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ വക്താവ് അറിയിച്ചു. തങ്ങളുടെ തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ താത്പര്യമുള്ള സ്‍പോണ്‍സര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക വെബ്സൈറ്റ് തുറക്കും.