കുവൈത്തില്‍ നിന്നും മസ്കറ്റില്‍ നിന്നുമുള്ള പ്രവാസികളുമായി വിമാനങ്ങള്‍ കൊച്ചിയിലെത്തി
541 പ്രവാസികളാണ് ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇന്ന് നാട്ടിലെത്തുന്നത്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.
കൊച്ചി: പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ ഗൾഫിൽ നിന്ന് ഇന്നെത്തേണ്ട മൂന്ന് വിമാനങ്ങളില്‍ രണ്ടെണ്ണം കൊച്ചിയിലെത്തി. കുവൈത്തിൽ കുടുങ്ങിയ പ്രവാസികളെയും വഹിച്ചുള്ള വിമാനമാണ് കൊച്ചിയിലെത്തിയത്. 177 പേരാണ് വിമാനത്തിലുള്ളത്. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടം നേടിയത്.
കൊവിഡ് രോഗബാധയുടെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്കു കടന്ന ഒമാനില്‍ നിന്നുള്ള സംഘമാണ് മസ്കറ്റ് വിമാനത്തില്‍ നാട്ടിലെത്തിയത്. 177 മുതിര്‍ന്നവരും 4 കൈക്കുഞ്ഞുകളുമടക്കം 181 യാത്രക്കാരാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്.
രാത്രി 9.30ന് 183 യാത്രക്കാരുമായി ഖത്തറിലെ ദോഹയില്‍ നിന്നുള്ള സംഘം കൊച്ചയിലേക്ക് പുറപ്പെടും. 541 പ്രവാസികളാണ് ഒമാൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇന്ന് നാട്ടിലെത്തുന്നത്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കം. ഇത് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും.
അതേസമയം കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മതിലകം പുതിയകാവ് സ്വദേശി അബ്ദുള്‍ റസാഖാണ് ഷാര്‍ജയില്‍ മരിച്ചത്. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 58 ആയി.