72 മണിക്കൂറിനകം സൗദിയിലെത്താന്‍ പ്രവാസികളുടെ നെട്ടോട്ടം; ടിക്കറ്റുകള്‍ കിട്ടാനില്ല
കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് വന്നത്. മടങ്ങാഗ്രഹിക്കുന്നവര്‍ക്ക് 72 മണിക്കൂര്‍ സമയവും അനുവദിച്ചു. ഇതോടെയാണ് എന്ത് വിലകൊടുത്തും വിമാന ടിക്കറ്റ് സ്വന്തമാക്കാന്‍ പ്രവാസികള്‍ ശ്രമം തുടങ്ങിയത്.
കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കും മറ്റ് രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സൗദി അറേബ്യ 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കെ എത്ര വില കൊടുത്തും വിമാന ടിക്കറ്റ് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികള്‍. നാല് ഇരട്ടിയോളം പണം നല്‍കാന്‍ തയ്യാറായിട്ടും ടിക്കറ്റുകള്‍ ലഭ്യമാവുന്നില്ലെന്ന് പലരും പരാതിപ്പെടുന്നു.
കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് അറിയിപ്പ് വന്നത്. മടങ്ങാഗ്രഹിക്കുന്നവര്‍ക്ക് 72 മണിക്കൂര്‍ സമയവും അനുവദിച്ചു. ഇതോടെയാണ് എന്ത് വിലകൊടുത്തും വിമാന ടിക്കറ്റ് സ്വന്തമാക്കാന്‍ പ്രവാസികള്‍ ശ്രമം തുടങ്ങിയത്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകള്‍ക്ക് നേരത്തെ തന്നെ സൗദി അധികൃതര്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ മിക്ക വിമാനങ്ങളിലും ഇക്കണോമി ടിക്കറ്റുകള്‍ ലഭ്യമല്ല. അവധിയില്‍ നാട്ടിലെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുറമെ ചികിത്സയ്ക്കും മറ്റുമായി ഇവിടെയെത്തി സൗദി പൗരന്മാരുടെയും മടക്കയാത്ര പ്രതിസന്ധിയിലാണ്. അതേസമയം തിരക്ക് പരിഗണിച്ച് നാളെ സൗദിയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ സജ്ജീകരിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.