യുകെയിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് വ്യാജ അപ്പാർട്ട്‌മെന്റുകൾ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കുവൈത്തി വനിതയ്ക്ക് പരമോന്നത കോടതി നാല് വർഷം കഠിനതടവും 31 കോടിയിലധികം രൂപ പിഴയും വിധിച്ചു. 

കുവൈത്ത് സിറ്റി: പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ ‘വ്യാജ അപ്പാർട്ട്‌മെന്റ്’ തട്ടിപ്പ് കേസിൽ കുവൈത്തി വനിതയ്‌ക്കെതിരെ നിർണ്ണായക വിധി പുറപ്പെടുവിച്ച് പരമോന്നത കോടതി. പ്രതിയുടെ അന്തിമ അപ്പീൽ തള്ളിയ കോടതി, ഇവർക്ക് നാല് വർഷം കഠിനതടവും 1,152,000 കുവൈറ്റ് ദിനാർ (ഏകദേശം 31 കോടിയിലധികം രൂപ) പിഴയും വിധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചു. ഇതോടെ ഈ കേസിൽ അന്തിമ വിധി വന്നതായും ഇനി അപ്പീലുകൾക്ക് സ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

യുകെയിൽ സ്കോളർഷിപ്പോടെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയുമാണ് പ്രതി ലക്ഷ്യം വെച്ചത്. ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾക്ക് സമീപം താമസസൗകര്യം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വലിയ തുക ഇവർ അഡ്വാൻസായി കൈപ്പറ്റി. എന്നാൽ ഈ അപ്പാർട്ട്‌മെന്റുകളെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഈ തട്ടിപ്പിൽ സഹായിയായിരുന്ന ഈജിപ്ഷ്യൻ പൗരൻ രാജ്യം വിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആദ്യം ക്രിമിനൽ കോടതി ഇവർക്ക് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും, അപ്പീൽ കോടതി ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു. എന്നാൽ ഈ അക്വിറ്റൽ റദ്ദാക്കിയ പരമോന്നത കോടതി, ഇവരുടെ കുറ്റം തെളിയിക്കപ്പെട്ടതായും ശിക്ഷ നടപ്പിലാക്കണമെന്നും ഉത്തരവിടുകയായിരുന്നു.