വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് പ്രവാസി ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു
നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി.
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക വിതരണംചെയ്തു. കുവൈറ്റില്‍ മരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട പുതുപ്പറമ്പില്‍ വീട്ടില്‍ സുന്ദരരാജന്റെ ഭാര്യ ലിജിയ്ക്കും, ആലപ്പുഴ എടത്വ വെട്ടത്തേത്ത് തെക്കതില്‍ രാജേഷ് ശ്രീധരന്റെ ഭാര്യ രാജിമോള്‍ക്കും ഇന്‍ഷുറന്‍സ് തുകയായ നാലു ലക്ഷം രൂപ വീതമാണ് നോര്‍ക്ക റൂട്ടസ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറിയത്.
Read also: പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു
പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16 പേര്‍ക്ക് 35.8 ലക്ഷം രൂപയും ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അഞ്ച് പേര്‍ക്ക് 18 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്. നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്ക് ജീവാപായം സംഭവിച്ചാല്‍ നാലു ലക്ഷം രൂപയും അപകടം മൂലമുണ്ടാവുന്ന അംഗവൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയുണ്ട്. മൂന്നു വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി.
Read also: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാമെന്ന് നോര്‍ക്ക അറിയിച്ചു. പദ്ധതിയില്‍ അംഗമാവുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. www.norkaroots.org എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായി പദ്ധതിയില്‍ അംഗമാകാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്‍ച് കോള്‍ സേവനവും ലഭ്യമാണ്.
Read also: പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു