തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മരണം. എമിറേറ്റിലെ മുവൈലയില്‍ അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിലാണ് സംഭവം. പാകിസ്ഥാന്‍ സ്വദേശിയും 11 വയസ്സുള്ള മകളുമാണ് അപകടത്തില്‍ മരിച്ചത്.

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പാക് സ്വദേശിയുടെ ഭാര്യക്കും രണ്ടു മക്കള്‍ക്കും പരിക്കേറ്റു. മാതാവ്, ഒമ്പത് വയസ്സുള്ള മകള്‍, അഞ്ച് വയസ്സുള്ള മകൻ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗുരുതരാവസ്ഥയില്‍ അല്‍ ഖാസിമി ആശുപത്രി ഐസിയുവിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.08നാണ് തീപിടിത്തം ശ്രദ്ധിക്കപ്പെട്ടത്. മിനിറ്റുകള്‍ക്കകം തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ അപ്പാര്‍ട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായി പുക നിറഞ്ഞതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഉടന്‍ രക്ഷപ്പെടുത്തി. 

Read Also - 400 കലാകാരന്‍മാര്‍, ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; മോദിയുടെ വരവ് വമ്പന്‍ ആഘോഷമാക്കാൻ 'കച്ചകെട്ടി' 150 സംഘങ്ങള്‍

നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കുകയാണ്. അപ്പാര്‍ട്ട്മെന്‍റില്‍ ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തി. തീപിടിത്തം രണ്ട് മിനിറ്റിനകം നിയന്ത്രിക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. കെട്ടിടം പൂര്‍ണമായും പൊലീസ് സീല്‍ ചെയ്തു. ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് - ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്റർ പ്രതിനിധിയും സ്ഥലത്തെത്തി കുട്ടികളെ പരിചരിക്കുന്നതിന് നടപടി സ്വീകരിച്ചു.

(പ്രതീകാത്മക ചിത്രം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...