കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ സ്വന്തം വീട്ടിൽ വെച്ച് ചികിത്സ നൽകിയ വനിതാ ഡോക്ടർ പിടിയിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നൽകി ലഹരി വസ്തുക്കളും മരുന്നുകളും കുത്തിവെപ്പ് നൽകിയതിനാണ് ജനറൽ പ്രാക്ടീഷണറായ ഡോക്ടറെ അധികൃതർ പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ. ലഹരി വസ്തുക്കളും മരുന്നുകളും സ്വന്തം വീട്ടിൽ വെച്ച് കുത്തിവെപ്പ് നൽകിയ സംഭവത്തിലാണ് അറസ്റ്റ്. അൽ-മസായെൽ ഏരിയയിലെ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ജനറൽ പ്രാക്ടീഷണറായ ഡോക്ടറെയാണ് മാൻപവർ പബ്ലിക് അതോറിറ്റിയുടെ ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജ സേവനങ്ങളെക്കുറിച്ച് പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അതോറിറ്റി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ലൈസൻസിംഗ്, ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗങ്ങൾ എന്നിവയുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമപരമായ അനുമതികൾ നേടിയ ശേഷമാണ് ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. തൊഴിൽ വിപണിയെയും പ്രൊഫഷണൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ പരിശോധന ശക്തമാക്കുമെന്നും കടുത്ത നടപടികൾ തുടരുമെന്നും മാൻപവർ പബ്ലിക് അതോറിറ്റി വ്യക്തമാക്കി.


