യുഎഇക്ക് അഭിമാന നിമിഷം; ഖലീഫസാറ്റ് നാളെ രാവിലെ വിക്ഷേപിക്കും
ഉപഗ്രഹ വിക്ഷേപണത്തിനായി യുഎഇയിലെ എഞ്ചിനീയര്‍മാര്‍ ജപ്പാനിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ജപ്പാന്റെ വിക്ഷേപണ സംവിധാനം യുഎഇ ഉപയോഗിക്കുന്നത്. 2001ല്‍ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത എച്ച്-2എ റോക്കറ്റ് ഇതുവരെ നടത്തിയ 37 വിക്ഷേപണങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.
ദുബായ്: യുഎഇ തദ്ദേശീയമായി നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹം ഖലീഫസാറ്റ് തിങ്കളാഴ്ച വിക്ഷേപിക്കും. യുഎഇ സമയം രാവിലെ 8.08ന് ജപ്പാനിലെ തനിഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ എച്ച്-2എ റോക്കറ്റാണ് ഖലീഫസാറ്റിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണത്തിനായി യുഎഇയിലെ എഞ്ചിനീയര്‍മാര്‍ ജപ്പാനിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ജപ്പാന്റെ വിക്ഷേപണ സംവിധാനം യുഎഇ ഉപയോഗിക്കുന്നത്. 2001ല്‍ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് വികസിപ്പിച്ചെടുത്ത എച്ച്-2എ റോക്കറ്റ് ഇതുവരെ നടത്തിയ 37 വിക്ഷേപണങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായ 31 വിക്ഷേപണങ്ങള്‍ വിജയത്തിലെത്തിയ ആത്മവിശ്വാസവുമായാണ് നാളെ ഖലീഫസാറ്റിനെ വഹിക്കുന്നത്. ഖലീഫസാറ്റിന്റെ വിക്ഷേപണം യുഎഇയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ അധ്യായം തുറക്കുമെന്ന് ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. കൗണ്ട് ഡൗണും വിക്ഷേപണവും എം.ബി.ആർ.എസ്.സി വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും.