മാർച്ച് നാലിന് റിയാദിലെ ഡീപ്ഫെസ്റ്റിൽ റോബോട്ടിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചപ്പോഴാണ് സംഭവം.
റിയാദ്: സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ പരിപാടിയിൽ വനിതാ റിപ്പോർട്ടറോട് 'മോശമായി പെരുമാറുന്നതിന്റെ' വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. റിപ്പോർട്ട് ചെയ്യുന്ന വനിതാ റിപ്പോർട്ടറിന്റെ ദേഹത്ത് പുരുഷ റോബോട്ട് കൈ കൊണ്ട് തൊടുന്നതിന്റെ വീഡിയോ പുറത്ത് വന്നതാണ് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. റോബോട്ടിൻ്റെ അപ്രതീക്ഷിത ആംഗ്യത്തിന് നേരെ റിപ്പോർട്ടറും കൈ ഉയർത്തുന്നത് വീഡിയോയിൽ കാണാം.
മാർച്ച് നാലിന് റിയാദിലെ ഡീപ്ഫെസ്റ്റിൽ റോബോട്ടിനെ ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ചപ്പോഴാണ് സംഭവം. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വുമനൈസർ റോബോട്ട്, ആരാണ് റോബോട്ടിന് പരിശീലനം നൽകിയത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അതേസമയം, നിരവധി ഉപയോക്താക്കൾ റോബോട്ടിനെ ന്യായീകരിക്കുന്നുമുണ്ട്.
പ്രോഗ്രാമിംഗിൽ വന്ന തകരാർ കൊണ്ട് സംഭവിച്ചതാകാം ഇതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ സൗദി അറേബ്യയുടെ മുന്നേറ്റം പ്രദർശിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ക്യുഎസ്എസ് സിസ്റ്റംസ് ആണ് റോബോട്ടിനെ വികസിപ്പിച്ചത്. ഡീപ്‌ഫെസ്റ്റിൽ അവതരിപ്പിച്ചത് പ്രകാരം സൗദി അറേബ്യയിൽ നിർമ്മിച്ച ആദ്യത്തെ ദ്വിഭാഷാ പുരുഷ ഹ്യൂമനോയിഡ് റോബോട്ടാണ് മുഹമ്മദ്.
