കടലിൽ നീന്തുന്നതിനിടെ ഉയർന്ന തിരമാലകൾക്കുള്ളിൽ സന്ദർശകർ അകപ്പെടുകയായിരുന്നു
മസ്കറ്റ്: ഒമാനിലെ ദൈമാനിയത്ത് ദ്വീപിൽ അഞ്ച് സന്ദർശകർ ഒഴിക്കിൽപ്പെട്ടു. ഇവരെ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദൈമാനിയത്ത് ദ്വീപ് പ്രകൃതി സംരക്ഷണ റേഞ്ചർമാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. കടലിൽ നീന്തുന്നതിനിടെ ഉയർന്ന തിരമാലകൾക്കുള്ളിൽ സന്ദർശകർ അകപ്പെടുകയായിരുന്നു.
ദ്വീപിൽ എത്തുന്ന സന്ദർശകർ നീന്തൽ, സ്നോർക്ലിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും തുറസ്സായ ജലാശയങ്ങളിൽ അശ്രദ്ധമായി വിടുന്നത് ഒഴിവാക്കണമെന്നും ടൂറിസം കമ്പനികളോട് പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. 2025 തുടക്കം മുതൽ മെയ് വരെ ഒമാനിൽ 40ഓളം മുങ്ങിമരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഏറ്റവും കൂടുതൽ സംഭവങ്ങൾ നടക്കുന്നത് ബീച്ചുകളിലും വാദികളിലും ഡാമിലുമാണ്. സന്ദർശകരുടെ തിരക്കേറുമ്പോഴാണ് ഇത്തരം സംഭവങ്ങൾ കൂടുതലായും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ തുറസ്സായ ജലാശയങ്ങളിൽ വിനോദ പരിപാടികളിൽ ഏർപ്പെടുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


