കൂടുതൽ നിയമ നടപടികൾ ഇവർക്കെതിരെ ഉണ്ടാകും. ഇതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും
മനാമ: താമസ സ്ഥലത്ത് വൻ തോതിൽ വ്യാജ വാറ്റ് നടത്തി വന്നിരുന്ന പ്രവാസികൾ ബഹ്റൈനിൽ പിടിയിലായി. 41 നും 46 നും ഇടയിൽ പ്രായമുള്ള നാല് ഏഷ്യൻ പുരുഷന്മാരെയാണ് അനധികൃതമായി മദ്യം നിർമ്മാണം നടത്തിയതിന് പിടികൂടിയതെന്ന് ബഹ്റൈൻ അധികൃതർ വ്യക്തമാക്കി. ലഹരി വസ്തുക്കൾ കൈവശം വച്ചതിനും താമസ സ്ഥലത്ത് മദ്യം നിർമ്മിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വ്യക്തികളുടെ അനധികൃത ലഹരി നിർമ്മാണവും വിൽപ്പനയും കണ്ടെത്തുന്നതിനുള്ള ബഹ്റൈൻ ദേശീയ അന്വേഷണ സമിതിയും ( എൻ സി സി ടി ഇ പി) ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രവാസികൾ പിടിയിലായത്. ഇവർ വ്യാജ മദ്യ നിർമ്മാണം നടത്തിവന്നിരുന്ന സ്ഥലും അവിടുത്തെ സാമഗ്രികളുമടക്കം കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഉപയോഗിച്ചുവന്ന ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ നിയമ നടപടികൾ ഇവർക്കെതിരെ ഉണ്ടാകും. ഇതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പിടിയിലായത് നാല് ഏഷ്യാക്കാരാണെന്ന വിവരം മാത്രമാണ് ഇതുവരെ പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ എൻ സി സി ടി ഇ പി പുറത്തുവിട്ടിട്ടില്ല.
അതേസമയം ബഹ്റൈനിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരത്തിൽ പരിശോധന നടത്താനുള്ള നീക്കത്തിലാണ് എൻ സി സി ടി ഇ പി. അതിനായി പൊതുജനങ്ങളുടെ സഹായവും എൻ സി സി ടി ഇ പി തേടിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ 995 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് എൻ സി സി ടി ഇ പി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

