കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല എന്നിവിടങ്ങളിൽ നടന്ന സുരക്ഷാ പരിശോധനകളിൽ മദ്യവും കഞ്ചാവുമായി നാല് പ്രവാസികൾ പിടിയിലായി. ഈ നാല് പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. ലഹരിമരുന്ന് കടത്തുകാരല്ല, ഉപയോക്താക്കൾ മാത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ നാടുകടത്താൻ അധികൃതർ ഉത്തരവിട്ടു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത സുരക്ഷാ പരിശോധനകളിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവും കഞ്ചാവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫർവാനിയയിൽ നടന്ന പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 7 കുപ്പി മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ നാല് പ്രതികളെയും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറിയിരുന്നു. ഇവിടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ ലഹരിമരുന്ന് കടത്തുകാരോ വിതരണക്കാരോ അല്ലെന്നും മറിച്ച് സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തിയത്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കേസ് പബ്ലിക് പ്രൊസിക്യൂഷന് റഫർ ചെയ്ത് നിയമനടപടികളിലേക്ക് നീങ്ങുന്നതിന് പകരം ഇവരെ നേരിട്ട് നാടുകടത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നാടുകടത്തപ്പെടുന്ന ഇവരുടെ പേരുകൾ കുവൈത്തിന്‍റെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതിലൂടെ ഇവർക്ക് ഭാവിയിൽ യുഎഇ ഉൾപ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലോ കുവൈത്തിലോ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വരും.


