ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെയും യുവതിയെയും നീന്തല്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തു.

റാസല്‍ഖൈമ : യുഎഇയിലെ(UAE) റാക് അല്‍ മ്യാരീദിലെ ഹോട്ടല്‍ നീന്തല്‍ കുളത്തില്‍(Swimming pool) നാല് വയസ്സുകാരനെയും പ്രവാസി വീട്ടുജോലിക്കാരിയെയും മുങ്ങി മരിച്ച(drowned) നിലയില്‍ കണ്ടെത്തി. അബുദാബിയില്‍(Abu Dhabi) നിന്ന് കുടുംബത്തോടൊപ്പം നാല് ദിവസം മുമ്പ് ഹോട്ടലില്‍ എത്തിയതാണ് ഇവര്‍. എത്യോപ്യന്‍ സ്വദേശിയായ 23-കാരിയാണ് മരിച്ച വീട്ടുജോലിക്കാരി.

സംഭവം നടന്ന ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന്‍ കുട്ടിയെയും യുവതിയെയും നീന്തല്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തു. ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിച്ച ഇരുവരുടെയും മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

കുട്ടിയുടെ മൃതദേഹം റാക് സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കും യുവതിയുടെ മൃതദേഹം റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. നീന്തല്‍ കുളത്തിലേക്ക് പ്രവേശനം ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. ആ സമയത്ത് ലൈഫ് ഗാര്‍ഡും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ എങ്ങനെ നീന്തല്‍ കുളത്തിലെത്തിയെന്ന് വ്യക്തമല്ല. സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഇരുവരും മരിച്ചിരുന്നതായും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.