കുവൈത്ത് സർക്കാർ മേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള ലഹരി പരിശോധന നിർബന്ധമാക്കും. നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.

കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ കുവൈത്ത് സർക്കാർ മേഖലയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ (ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കുന്നവ) എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനുള്ള ലഹരി പരിശോധന നിർബന്ധമാക്കാൻ സർക്കാർ വകുപ്പുകൾക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ ഡിക്രി-ലോ നമ്പർ 159-ന്‍റെ 66-ാം വകുപ്പ് പ്രകാരമാണ് ഈ നടപടി.

ഈ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന നടപടികളിൽ ലഹരി പരിശോധന ഉൾപ്പെടുത്തണമോയെന്ന് അതത് സർക്കാർ സ്ഥാപനങ്ങളിലെ നിയമന അധികാരികൾ തീരുമാനിക്കും. സർക്കാർ ജോലിക്കായി ആവശ്യമായ ശാരീരിക യോഗ്യത സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1-ൽ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപരമായി അയോഗ്യരായി കണ്ടെത്തുന്ന ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുന്നതിന് 1979 ലെ നിയമം നമ്പർ 15-ന്‍റെ ആർട്ടിക്കിൾ 32 വ്യവസ്ഥ ചെയ്യുന്നു.

ഇതിന് സമാനമായ വ്യവസ്ഥകൾ സുരക്ഷാ വിഭാഗങ്ങൾക്കും ബാധകമാണ്.

പൊലീസ് സേന നിയമം (1968) നമ്പർ 23 – ആർട്ടിക്കിളുകൾ 31, 96

കുവൈത്ത് സൈനിക നിയമം (1967) നമ്പർ 32 – ആർട്ടിക്കിളുകൾ 32, 99

സിവിൽ, സൈനിക സർക്കാർ ജോലികൾക്കായി ശരീരം മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കൾ ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കണം എന്നത് നിയമനത്തിനും തുടർ സേവനത്തിനും നിർബന്ധ വ്യവസ്ഥയാണെന്ന് നിയമം വ്യക്തമാക്കുന്നു. സേവനത്തിനിടയിൽ ഈ ആരോഗ്യ യോഗ്യത നഷ്ടപ്പെടുന്ന പക്ഷം, അതത് വ്യവസ്ഥ ലംഘിച്ചതായി കണക്കാക്കും. കൂടാതെ സർക്കാർ അധികാരികൾക്ക് ജോലി സമയത്ത് തന്നെ ജീവനക്കാരെ കാലാകാലങ്ങളിലോ അപ്രതീക്ഷിതമായോ ലഹരി പരിശോധന നടത്താനുള്ള അധികാരവും പുതിയ നിയമം നൽകുന്നുണ്ട്.