കുവൈത്തില്‍ ഞായറാഴ്ച മുതല്‍ മുഴുവന്‍സമയ കര്‍ഫ്യൂ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി. നിലവിൽ 16 മണിക്കൂറാണ് രാജ്യത്തെ കർഫ്യൂ സമയം
കുവൈത്ത് സിറ്റി: കുവൈത്തിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. മെയ് 10 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതലാണ് നിയന്ത്രണം പ്രാബല്യത്തിലാകുക. മെയ് 30 ശനിയാഴ്ച വരെയാണ് നിയന്ത്രണം. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് നടപടി.
നിലവിൽ 16 മണിക്കൂറാണ് രാജ്യത്തെ കർഫ്യൂ സമയം. ഞായറാഴ്ച മുതൽ ഇത് 24 മണിക്കൂർ ആയി വർദ്ധിക്കും. ഏതെല്ലാം വിഭാഗങ്ങൾക്ക് കർഫ്യൂ നിയന്ത്രണത്തിൽ ഇളവുണ്ടാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് വ്യക്തമാക്കും. അതേസമയം, വന്ദേഭാരത് മിഷൻറെ ഭാഗമായ ഓപ്പറേഷൻ സമുദ്രസേതുവിന് തുടക്കം കുറിച്ച് നാവികസേന കപ്പലായ ഐഎൻഎസ് ജലാശ്വ കൊച്ചിയിലേക്ക് യാത്രതിരിച്ചു.
698 യാത്രക്കാരാണ് ഞായറാഴ്ച കൊച്ചിയിലെത്തുന്ന കപ്പലിലുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്‍ജയ് സുധീർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ കപ്പലിനെ യാത്രയാക്കി. 2015 ല്‍ യെമനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ ശേഷമുള്ള നാവിക സേനയുടെ മറ്റൊരു ദൗത്യത്തിന് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണ്. 18 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്.
നാവിക സേനയുടെ ഡോക്ടർമാരും മാലെദ്വീപ് മെഡിക്കൽ സംഘവും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കയറ്റിയത്. 36 മണിക്കൂർ യാത്രയ്ക്കു ശേഷം കപ്പൽ കൊച്ചിയിലെത്തും. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തിൽ ഒരു ദിവസം നീണ്ടു നിന്ന നടപടികൾക്ക് ശേഷമാണ് യാതക്കാരെ ബസിൽ തുറമുഖത്തേക്ക് എത്തിച്ചത്.